കണ്ണൂര്‍: അവസാന യാത്രയിലും കൂട്ടുകാർ ഒന്നിച്ചതു നാടിനു തീരാവേദനയായി. മമ്പറം മൈലുള്ളി കുന്നത്ത്പാറയിൽ പുഴയിൽ കുളിക്കുന്നതിനിടയിലാണു ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ അജൽനാഥും ആദിത്യനും മുങ്ങി മരിച്ചത്.
ഒന്നിച്ച് കളിച്ച് ചിരിച്ച് നടക്കുന്ന ഇവരുടെ ചങ്ങാത്തം നാട്ടുകാരുടെ എന്നുമുള്ള കാഴ്ചയായിരുന്നു. രാവിലെയും കുട്ടികളുടെ ചിരിയും കളിയും കണ്ട നാട്ടുകാർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു ഇവരുടെ വിയോഗം.
കഴിഞ്ഞ വർഷമാണ് ഇരുവരും സമീപത്തെ കുളത്തിൽ നിന്നും നീന്തൽ പഠിച്ചത്. എന്നാൽ ഒഴുക്കുള്ള പുഴയിൽ നീന്താൻ ഇവർക്കറിയില്ലായിരുന്നു. ഇരു വീട്ടുകാരെയും സംഭവം ഇന്നലെ രാത്രി വരെയും അറിയിച്ചിട്ടില്ല.
വിവരം വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന പ്രയാസത്തിലാണു നാട്ടുകാർ. കുട്ടികൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വീട്ടുകാരെ അറിയിച്ചത്. പ്ലസ് വൺ അഡ്മിഷൻ രണ്ട് പേർക്കും ഒരേ സ്കൂളിൽ ലഭിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
അജൽനാഥിന്റെ അച്ഛൻ മീത്തലേ കേളോത്ത് വീട്ടിൽ രവി ഒരു വർഷം മുമ്പാണ് മരിച്ചത്.