കൊച്ചി: ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട. അറബിക്കടലിൽ പട്രോളിങ്ങ് നടത്തുകയായിരുന്ന നാവിക സേനയാണ് 300 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്.
സംശയാസ്പദമായി കണ്ടെത്തിയ ഒരു ഒരു മത്സ്യബന്ധന ബോട്ടിൽനിന്നാണ് മയക്കമരുന്ന് പിടികൂടിയതെന്ന് നാവിക സേന അറിയിച്ചു. നാവിക സേനയുടെ ഐഎൻഎസ് സുവർണ കപ്പലാണ് ദൗത്യത്തിലുണ്ടായിരുന്നത്.
സംശയത്തെത്തുടർന്ന് മത്സബന്ധന യാനത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് ദക്ഷിണ നാവിക കമാൻഡ് പറഞ്ഞു. പിടി കൂടിയ മയക്കുമരുന്നിന് ആഗോള വിപണിയിൽ 3000 കോടി രൂപയോളം വില വരുമെന്നാണ് കരുതുന്നത്.
കൂടുതൽ അന്വേഷണത്തിനായി ബോട്ട് കൊച്ചിയിലേക്ക് എത്തിച്ചതായും ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. അഞ്ച് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അറസ്റ്റിലായവർ ശ്രീലങ്ക സ്വദേശികളാണെന്ന് നാവിക സേന അറിയിച്ചു.
പാകിസ്താനി പ്രവിശ്യയായ ബലൂചിസ്താനിലെ മക്രാൻ തീരമേഖലയിൽനിന്നുള്ള മയക്കമരുന്നാണ് പിടികൂടിയതെന്ന് നാവിക സേന പറഞ്ഞു. മക്രാനിൽ നിന്ന് ഇന്ത്യ, മാലിദ്വിീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ ഭാഗമായേക്കാം ഇതെന്നും അവർ പറഞ്ഞു.