ദുബായ്∙ വിമാനത്താവളത്തിൽ ദമ്പതികള്‍ കുഞ്ഞിനെ മറന്നു വീട്ടിലേയ്ക്ക് പോയി . ഒടുവില്‍ അൽ ഐനിലെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞില്ലെന്ന് കണ്ട് അന്തം വിട്ടിരിക്കുമ്പോഴാണ് വിമാനത്താവളത്തില്‍ നിന്നും ഫോണ്‍ വരുന്നത് .
ഇവര്‍ തിരിച്ചെത്തും വരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണത്തില്‍ ആയിരുന്നു. ദുബായ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പാകിസ്താനി കുടുംബമാണ് കൂടെ കുഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും വിമാനത്താവളത്തിലേക്ക് തിരിക്കേണ്ടി വന്നത്.
രണ്ടു വാഹനങ്ങളിലായാണ് ഇവര്‍ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയത് . രണ്ടു വാഹനത്തിലുണ്ടായിരുന്നവരും മറ്റേ വാഹനത്തില്‍ ഉള്ളവര്‍ കുട്ടിയെ എടുത്തിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു യാത്ര. വിമാനത്താവള ഓഫിസിൽ നിന്നും ഫോൺ വിളി എത്തിയപ്പോഴാണ് കുട്ടി ആരുടേയും കൂടെയില്ലെന്ന കാര്യം കുടുംബം അറിയുന്നത്.
ടെർമിനൽ രണ്ടിൽ വിമാനമിറങ്ങിയ കുടുംബാംഗങ്ങൾ യാത്രനടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറ വഴിയാണ് ആരുമില്ലാതെ കുട്ടി ഇവിടെ കറങ്ങിതിരിയുന്നത് ജീവനക്കാര്‍ കണ്ടെത്തിയത്.
തുടർന്നു വിമാനത്താവള ഉദ്യോഗസ്ഥർ യാത്രക്കാരുടെ ടെലഫോൺ നമ്പർ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം കുഞ്ഞിനെ സ്വീകരിക്കാൻ തിരിച്ചു വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും മൂന്നുമണിക്കൂർ കഴിഞ്ഞു. അതുവരെ കുട്ടി എയർപോർട്ട് ഉദ്യോഗസ്ഥരുടെ പരിചരണത്തിലായിരുന്നു.