ദുബായ് : ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ മടക്കി െകാണ്ടുവരാൻ കെഎംസിസി നടത്തുന്ന ശ്രമങ്ങൾക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കം വയ്ക്കുന്നതായി ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ .
‘43 പ്രത്യേക വിമാനങ്ങൾക്കുള്ള അനുമതിയാണ് കെഎംസിസി തേടിയത്. ഇതിൽ മൂന്നെണ്ണം മുൻപ് തന്നെ അനുമതി തേടിയിരുന്നു. ഇന്നലെ വിമാനം പുറപ്പെടാൻ കഴിയാതിരുന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. സ്പൈസ് ജെറ്റ് വിമാനത്തിന് റാസൽഖൈമയിൽ ഇറങ്ങാൻ അവസാന നിമിഷം അനുമതി ലഭിച്ചില്ല. ഇന്ന് വൈകുന്നേരത്തോടെ രണ്ടുവിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്നാണ് കിട്ടിയ ഉറപ്പ്. ഗർഭിണികളും കുഞ്ഞുങ്ങളും അടക്കമുള്ള സംഘം ഈ വിമാനത്തിൽ നാട്ടിലെത്തും. എന്നാൽ കേരള സർക്കാർ നേരിട്ട് ഇടപെട്ട് വിമാനം വരുന്നത് മുടക്കുകയാണ്.
മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വന്ദേഭാരത് മിഷൻ വിമാനങ്ങളേക്കാൾ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം എൻഒസി തരില്ലെന്നും അധികൃതരെ അറിയിച്ചു. ഇക്കാര്യം അവർ ഞങ്ങളെ വിളിച്ച് അറിയിച്ചു. നിങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയാണ് പറയുന്നത് എന്ന്.
അനുമതി ലഭിക്കാതെ എങ്ങനെ പ്രവാസികളെ നാട്ടിലെത്തിക്കും. മുഖ്യമന്ത്രി ഇവിടെ പറയുന്ന നിലപാടുകൾക്ക് നേരേ വിപരീതമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നിങ്ങൾ ഓർക്കണം, എയർ ഇന്ത്യ വിട്ടുതന്നാൽ ഇൗ തുകയ്ക്ക് ആളുകളെ എത്തിക്കാം. നമ്മൾ സ്പൈസ് ജെറ്റ് വിമാനങ്ങളെ ആണ് ആശ്രയിക്കുന്നത്.
പണം തരാൻ കഴിയുന്ന പ്രവാസികളിൽ നിന്നാണ് പണം ഇൗടാക്കുന്നത്. അവിടെ കുടുങ്ങി കിടക്കുന്നവരിൽ പലരും അതുതരാൻ തയാറാണ്. സൗജന്യമായും ആളുകളെ എത്തിക്കുന്നുണ്ട്. പക്ഷേ കേരള സർക്കാർ വിമാനങ്ങൾ മുടക്കുകയാണ്. ഇങ്ങനെ 40 വിമാനങ്ങളുടെ കാര്യമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഇതിൽ 22 വിമാനം കണ്ണൂരിലേക്കും 8 വിമാനം കോഴിക്കോട്ടേക്കും ബാക്കി വിമാനങ്ങൾ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങിലേക്കുമാണ് സജ്ജമാക്കിയത്. എന്നാൽ ഇതാണ് ഇപ്പോൾ കേരള സർക്കാർ മുടക്കാൻ ശ്രമിക്കുന്നത്. ദയവായി രാഷ്ട്രീയം കളിക്കരുത്. അത്രമാത്രം ദുരിതത്തിലാണ് മലയാളികൾ അവിടെ.’ അദ്ദേഹം പറയുന്നു.