തിരുവനന്തപുരം∙ നാളെയാണ് ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. കോടതിയുടെ തീരുമാനം എതിരായാല്‍ മാത്രം കീഴടങ്ങാനായിരുന്നു ഹരികുമാറിന്റെ പദ്ധതി.
എന്നാല്‍ ജാമ്യം ലഭിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഹരികുമാര്‍ ഉറപ്പിച്ചത് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ക്കുറിച്ച് അറിഞ്ഞതോടെയാണ്. അതോടെ ജാമ്യഹര്‍ജിയുടെ വിധി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ സ്വന്തം വീട്ടില്‍ ജീവന്‍ ഹോമിക്കുകയായിരുന്നു.
കീഴടങ്ങാനായി ഇന്നലെ ഹരികുമാര്‍ നാട്ടിലെത്തുമെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന ഈ വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയതെന്ന് കരുതുന്നു. ഈ വീട് കുറച്ചു നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍കരയിലാണ് ഡിവൈഎസ്പി ഇപ്പോള്‍ താമസിക്കുന്നത്.
ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.
ശത്രുക്കളുള്ളതിനാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോകരുതെന്ന ആവശ്യവും ഹരികുമാര്‍ മുന്നോട്ടുവച്ചിരുന്നു.
അഞ്ചാം തീയതി രാത്രി പത്തു മണിയോടെയാണ് റോഡരികിലെ തര്‍ക്കത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കൊല്ലപ്പെടുന്നത്. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബിനുവിന്റെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഹരികുമാര്‍ വാഹനം പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ടാണ് സനലുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്.
ഡിവൈഎസ്പിയെ ഒളിവില്‍പോകാന്‍ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിനെയും രണ്ടാംപ്രതി ബിനുവിന്റെ മകനും കേസിലെ നാലാം പ്രതിയുമായ അനൂപ് കൃഷ്ണയെയും കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. പണമിടപാട് സ്ഥാപനം നടത്തുന്ന ബിനുവിനെ പിടുകൂടാനായിട്ടില്ല.