ന്യൂയോര്‍ക്ക് : രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കാത്തിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. ഇത്തവണ ആരോപണവുമായി എത്തിയിരിക്കുന്നത് 70 കാരിയായ ന്യൂയോര്‍ക്കിലെ പ്രമുഖ അഡൈ്വസ് കോളമിസ്റ്റ് ഇ ജീന്‍ കാരലാണ്.
1990 കളുടെ മദ്ധ്യത്തില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിനുള്ളില്‍ വെച്ച് അമേരിക്ക പ്രസിഡന്റ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും തള്ളിയിട്ട് രക്ഷപെട്ടോടിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. ആരോപണം ട്രംപ് തള്ളിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാരല്‍ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ''ഹൈഡസ് മാന്‍'' എന്ന പുസ്തകത്തില്‍ ഈ വിവരം വിശദമായി തന്നെയുണ്ട്. എല്ലി മാസികയില്‍ കോളമിസ്റ്റായ ജീന്‍ കാരല്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ വെച്ച് വസ്ത്രങ്ങള്‍ക്കിടയിലൂടെ ട്രംപ് രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ബലാത്സംഗത്തിന് മുതിര്‍ന്നെന്നുമാണ് പറഞ്ഞിരിക്കുന്നത്.
അന്നത്തെ സംഭവം തന്നെ ജീവിതത്തില്‍ ഉടനീളം തന്നെ വേട്ടയാടുകയാണെന്നും പറയുന്നു. എന്നാല്‍ ആരോപണം തള്ളിയ ട്രംപ് യുവതിയെ ജീവിതത്തില്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.
1995 ലോ 96 ലോ ബര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാനിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിനുള്ളില്‍ വെച്ച് തന്നെ ഡ്രസ്സിംഗ് റൂമിലെ ഭിത്തിയിലേക്ക് തള്ളിയിടുകയായിരുന്നു. ട്രംപിന്റെ ശരീരത്തിനിടയില്‍ ആയിരുന്നെങ്കിലും അതിശക്തമായി പ്രതിരോധിച്ച് ട്രംപിനെ തള്ളിയിട്ട ശേഷം സ്‌റ്റോറില്‍ നിന്നും ഇറങ്ങിയോടിയെന്നുമാണ് ജീന്‍ കാരല്‍ പറയുന്നത്. 75 കാരിയായ കാരല്‍ മാഗസിന്റെ വെബ്‌സൈറ്റില്‍ എഴുതിയിട്ടുള്ളത് ഇങ്ങിനെയാണ്.
''ഫിഫ്ത്ത് അവന്യൂവിലെ ബെര്‍ഗ്‌ഡോര്‍ഫിലേക്ക് വരുമ്പോള്‍ തന്നെ ട്രംപ് തന്നെ എഴുത്തുകാരി എന്ന നിലയില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അജ്ഞാതയായ ഏതോ പെണ്‍കുട്ടിക്ക് വേണ്ടി സമ്മാനം തെരഞ്ഞെടുക്കാന്‍ സഹായിക്കാന്‍ ക്ഷണിച്ചു.
അതിന് ശേഷം ഒരു അടിവസ്ത്രം വാങ്ങിക്കൊള്ളാന്‍ ട്രംപ് പറഞ്ഞു. പിന്നീട് ഒരു ബോഡി സ്യൂട്ട് എടുക്കാന്‍ പറഞ്ഞു. ഡ്രസ്സിംഗ് റൂമില്‍ തനിക്കൊപ്പം ട്രംപ് കയറി വന്നു. തന്നെ ഭിത്തിയിലേക്ക് തള്ളിയിട്ട ശേഷം ബലാത്സംഗത്തിന് ശ്രമിച്ചു. ശരീരം കൊണ്ട് തടഞ്ഞു നിര്‍ത്തി അടിവസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു. കരുത്തനായ അദ്ദേഹത്തെ തള്ളിമാറ്റി ഓടിമാറി. മൂന്ന് മിനിറ്റിനകത്താണ് എല്ലാം നടന്നത്.'' കാരല്‍ വെബ്‌സൈറ്റില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ആരോപണത്തെ തെളിവില്ലാത്ത വ്യാജവാര്‍ത്ത എന്നാണ് ട്രംപിന്റെ പ്രതികരണം. ഇങ്ങിനെ ഒരു കാര്യം സംഭവിച്ചിട്ടേയില്ല. സംഭവത്തിന്റെ ചിത്രമോ വീഡിയോയോ റിപ്പോര്‍ട്ടോ സിസിടിവി ദൃശ്യമോ ഒന്നുമില്ലേയെന്ന് ചോദിച്ച ട്രംപ് അവിടെ ജീവനക്കാര്‍ പോലുമില്ലായിരുന്നോ എന്നും ചോദിക്കുന്നുണ്ട്. അതേസമയം 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് 12 ലധികം സ്ത്രീകളാണ് ട്രംപിനെതിരേ ലൈംഗിക പീഡനാരോപണവുമായി എത്തിയത്. എല്ലാ സ്ത്രീകളും കള്ളംപറയുന്നെന്നായിരുന്നു ട്രംപിന്റെ പ്രതികരിച്ചതെങ്കിലും കാരലിനെ പോലെ ഗുരുതരമായ ആരോപണം ആരും നടത്തിയിട്ടില്ല. നേരത്തേ ആരോപണവുമായി വന്നവര്‍ അനുവാദം കൂടാതെ കയറിപ്പിടിച്ചെന്നും ചുംബിച്ചെന്നുമെല്ലാമാണ് ആരോപിച്ചത്.
ട്രംപ് മോശമായി പെരുമാറുന്ന സമയത്ത് ഡ്രസ്സിംഗ് റൂമിലോ അടുത്തോ ആരുമില്ലായിരുന്നു. എന്നാല്‍ സംഭവം ന്യൂയോര്‍ക്ക് പോലീസില്‍ താന്‍ പരാതിപ്പെട്ടില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരായ രണ്ടു പേരോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
ഇവരില്‍ ഒരാള്‍ പോലീസിനെ സമീപിക്കാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ മറ്റേയാള്‍ സംഭവം രഹസ്യമാക്കി വെയ്ക്കാനായിരുന്നു ആവശ്യപ്പെട്ടതെന്നും പറയുന്നു. 2005 ല്‍ ട്രംപ് ഒരു യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തതിന്റെ വീഡിയോ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം നടന്ന 2016 ല്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ടേപ്പില്‍ കാണുന്നത് പോലെ ഒരിക്കലും പെരുമാറിയിട്ടില്ലെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
അതേസമയം ട്രംപിനെക്കുറിച്ച് മാത്രമല്ല കാരല്‍ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്. സിബിഎസിന്റെ മുന്‍ സിഇഒ ലെസ് മൂണ്‍വെസില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും കാരല്‍ എഴുതിയിട്ടുണ്ട്്. 1997 ല്‍ ഒരു അഭിമുഖത്തിന് പിന്നാലെ ബ്രേവറി ഹില്‍സ് ഹോട്ടലിന്റെ എലവേറ്ററില്‍ വെച്ച് മൂണ്‍വെസ് മോശമായി പെരുമാറിയെന്നാണ് കുറിച്ചിരിക്കുന്നത്. 2018 സെപ്തംബറില്‍ പ്രകൃതി വിരുദ്ധ ലൈംഗികത, കയറിപ്പിടിക്കല്‍, ബലാത്സംഗം പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികാര നടപടി എന്നാരോപിച്ച് ഒരു യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൂണ്‍വെസിന് സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നത്.