പാലക്കാട്: പാലാരിവട്ടം പുനർനിർമാണത്തിനു സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു.
കൊച്ചിയിൽ ഡിഎംആർസി പണിത 4 പാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കാൾ കുറഞ്ഞ സംഖ്യക്കു പൂർത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോൾ മുഖ്യമന്ത്രിയെയും അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആർസി കേരളത്തിലെ പ്രവർത്തനം ഈ മാസം 30ന് അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ സൂചിപ്പിച്ചിരുന്നു.