കൊച്ചി: ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഊരാളുങ്കൽ സൊസൈറ്റിക്ക് ഇ.ഡി നോട്ടിസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം.
അഞ്ച് ദിവസം മുൻപ് ഇ.ഡി ഉദ്യോഗസ്ഥർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഊരാളുങ്കലിന് ലഭിച്ച പദ്ധതികള്‍, പൂര്‍ത്തിയായതും പൂര്‍ത്തിയാക്കാത്തതുമായ പദ്ധതികള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.