മലപ്പുറം :എടപ്പാളിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ വീട്ടുകാർ അനുവദിച്ചില്ല. കൊവിഡ് പേടിയെ തുടർന്ന് വീട്ടുകാർ വാതിലുകൾ അടച്ചപ്പോൾ ആരോഗ്യ പ്രവർത്തകർ എത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ നാലുമണിക്ക് വിദേശത്ത് നിന്ന് വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്ന് നിർബന്ധം പിടിച്ചു.
വെളളം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും പറയുന്നു. സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. അവസാനം എടപ്പാൾ സിഎച്ചിസിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.