അനശ്വര പ്രണയത്തിന്റെ ഉദാത്ത രൂപമായ മറ്റൊരു താജ്മഹലാണ് 120 വർഷം പഴക്കമുള്ള മൂന്നാർ സിഎസ്‌ഐ പള്ളി. കടൽ കടന്നെത്തി, മൂന്നാറിന്റെ മണ്ണിൽ പ്രണയ സാഫല്യം നേടി, ആ മഞ്ഞിൽ വിലയം പ്രാപിച്ച എലേനർ ഇസബെൽ മേയുടെ ഓർമ്മയായാണ് പള്ളി നിർമിക്കുന്നത്. പള്ളിക്ക് മുമ്പേ സെമിത്തേരി ഉയർന്ന ലോകത്തെ ആദ്യ പള്ളികൂടെയാണിത്.
ഞാൻ മരിക്കുകയാണെങ്കിൽ എന്നെ ഈ സ്വപ്ന ഭൂമിയിൽ അടക്കം ചെയ്യുക’. വിവാഹ കഴിഞ്ഞ ആദ്യ നാളുകളിൽ മൂന്നാർ കാണാനെത്തിയ 24 കാരിയായ എലേനർ ഇസബെൽ മേ ഭർത്താവിനോട് പറഞ്ഞ വാക്കുകളാണിത്. എന്നാൽ, രണ്ടാം ദിവസം എലേനറിന് കോളറ ബാധിച്ചു. മൂന്നാം നാൾ വിവാഹ ശേഷമുള്ള ആദ്യ ക്രിസ്തുമസിനു കാത്തിരിക്കാതെ 1894 ഡിസംബർ 23ന് എലേനർ യാത്രയായി. എലേനറിന്റെ ആഗ്രഹ പ്രകാരം മഞ്ഞ് മൂടിയ മൂന്നാറിന്റെ തണുപ്പിൽ അടക്കം ചെയ്തു.
പക്ഷേ പ്രിയതമയുടെ ഓർമകൾ മരിക്കരുതെന്ന് ഭർത്താവ് ഹെന്റി ആഗ്രഹിച്ചു. പതിനാറു വർഷങ്ങൾക്ക് ശേഷം 1910ന് എലനേറിന്റെ കല്ലറക്കരികെ പള്ളി പണിയാൻ ആരംഭിച്ചു. 1911ന് പള്ളി തുറന്ന് കൊടുത്തു. ഹൈസ്‌കൂൾ കാലത്തുതന്നെ ബ്രാം സ്റ്റോക്കറേയും ബ്രോണ്ടേ സഹോദരിമാരെയും ആർതർ കോനൽ ഡോയലിനേയുമൊക്കെ വായിച്ചുതള്ളിയവർക്ക് സ്വപ്നം കാണാനുള്ള ഇടം കൂടിയാണ് ഈ ചെറിയ പള്ളി.
ഇന്ന് എലനേറിന്റെ കല്ലറയിൽ മേ എന്നെഴുതിയ കുരിശ് പൊട്ടിപ്പോയിരിക്കുന്നു. പക്ഷേ കാലത്തിന് തകർക്കാനും കാലപ്പകർച്ചക്ക് മായ്ക്കാനും ആകാതെ എലേനറിനോടുള്ള ഹെന്റിയുടെ അനശ്വര പ്രണയം നിലകൊളളുന്നു. പള്ളിമണികളിൽ എന്നും ദിവ്യാനുരാഗത്തിന്റെ നെഞ്ചിടിപ്പുകൾ മുഴങ്ങുന്നു.