Advertisment

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ ഉല്ലാസ് തോമസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

New Update

എറണാകുളം : എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ ഉല്ലാസ് തോമസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ ഉല്ലാസ് തോമസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Advertisment

publive-image

16 വോട്ടുകൾ ഉല്ലാസ് നേടി. രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എതിർ സ്ഥാനാർഥി എ. എസ് അനിൽകുമാർ 9 വോട്ടുകൾ നേടി. ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി ഇല്ലാതിരുന്നതിനാലാണിത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി ജനറൽ വിഭാഗത്തിനു സംവരണം ചെയ്തിരുന്നതിനാൽ ഈ വിഭാഗത്തിൽ നിന്നു ജയിച്ച ജനപ്രതിനിധികൾ യുഡിഎഫിന് ഇല്ലാതിരുന്നതിനാൽ സ്ഥാനാർഥിയെ നിർത്താനായില്ല. ആകെ 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എൽഡിഫിന് 20, യുഡിഎഫിന് 6 എന്നിങ്ങനെയാണു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം.

നാടകീയ സംഭവങ്ങളൊന്നുമില്ലാതെ കൊല്ലം ജില്ലാ പഞ്ചായത്ത‌ിൽ എൽഡിഎഫിന്റെ സാം കെ.ഡാനിയേൽ പ്രസിഡന്റായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ചടയമംഗലം ഡിവിഷനിൽ നിന്നാണു ജയിച്ചത്. കക്ഷിനില – എൽഡിഎഫ് 23, യുഡിഎഫ് 3, എൻഡിഎ 0. ആകെ 26 സീറ്റ്

പത്തനംതിട്ട ജില്ലാ പ‍ഞ്ചായത്തിൽ സിപിഎമ്മിലെ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായി. എൽഡിഎഫ് 12 – യുഡിഎഫ് 4.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2 അംഗങ്ങളുള്ള യുഡിഎഫ് മത്സരിച്ചില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ (എം) നിർമല ജിമ്മിയെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ രാധാ വി. നായരെ 14 - 7 വോട്ടിൽ പരാജയപ്പെടുത്തി. ജനപക്ഷം വോട്ടെടുപ്പിൽ വിട്ട് നിന്നു.

എൽഡിഎഫിലെ പി.കെ. ഡേവിസ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മലമ്പുഴ ഡിവിഷനിൽ നിന്നു ജയിച്ച സിപിഎമ്മിലെ കെ.ബിനുമേ‍ാൾ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മെ‍ാത്തം 30 വേ‍ാട്ടിൽ 27 എണ്ണം അവർക്ക് കിട്ടി.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യുഡിഎഫിലെ എം.കെ.റഫീഖ (മുസ്‌ലിം ലീഗ്) തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ആരിഫ നാസറിനെയാണ് (സിപിഎം) പരാജയപ്പെടുത്തിയത്. വോട്ട് നില: 26-5. യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ കാനത്തിൽ ജമീല (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി അംബിക മംഗലത്തിനെയാണു പരാജയപ്പെടുത്തിയത്. വോട്ട് നില–18–8. യുഡിഎഫിലെ ഒരംഗം കോവിഡ് പോസിറ്റീവായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

വയനാട്  ജില്ലാ പഞ്ചായത്ത്, നറുക്കെടുപ്പിലൂടെ യുഡിഎഎഫിന്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ സംഷാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി.പി.ദിവ്യ (36) തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യയ്ക്ക് 16 വോട്ടും എതിർ സ്ഥാനാർഥി കോൺഗ്രസിലെ ലിസി ജോസഫിന് 7 വോട്ടും ലഭിച്ചു. തില്ലങ്കേരി ഡിവിഷനിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ 24 അംഗ ജില്ലാ പഞ്ചായത്തിലേക്ക് 23 പേരാണു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

എൽഡിഎഫിന് 16 യുഡിഎഫിന് 7 എന്നതാണു കക്ഷി നില. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു ദിവ്യ. കല്യാശ്ശേരി ഡിവിഷനിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ബേബി ബാലകൃഷ്ണൻ തിര‍ഞ്ഞെടുക്കപ്പെട്ടു. മടിക്കെ ഡിവിഷനിൽ നിന്നാണ് ബേബി ജയിച്ചത്.

election news
Advertisment