Advertisment

അശോക് ഗെഹ്ലോട്ടും സംഘവും നാളെ കേരളത്തിൽ ! രാജസ്ഥാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എത്തുന്നത് അഞ്ചംഗ സംഘം. എംപിമാർക്കും എംഎൽഎമാർക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ ഗെഹ്ലോട്ട് ! കോൺഗ്രസ് ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാഹുൽ ഗാന്ധിയും അടുത്ത ആഴ്ച കേരളത്തിൽ ! പണമില്ലാത്തതിനാൽ ഇക്കുറി തോൽക്കില്ലെന്ന് ഹൈക്കമാൻഡിൻ്റെ ഉറപ്പ്. സ്ഥാനാർത്ഥി നിർണയം ഉടൻ !

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ, മുഖ്യമന്ത്രി സ്ഥാനാർത്ഥി തുടങ്ങി വിവാദങ്ങളും ചർച്ചകളും കൊഴുക്കുമ്പോഴും കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും.

ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകി കഴിഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് നാളെ തലസ്ഥാനത്ത് പറന്നിറങ്ങുന്നത്. ലൂസിനോ ഫെലേറൊ, ജി പരമേശ്വര, താരിഖ് അൻവർ, കെസി വേണുഗോപാൽ എന്നിവരാണ് സംഘത്തിലുള്ളത്.

നാളെ വൈകുന്നേരം നേതൃസംഘം യുഡിഎഫിലെ കക്ഷി നേതാക്കളെ കാണും. ശനിയാഴ്ച രാവിലെ എംപിമാർക്കും എംഎൽഎമാർക്കും ഒപ്പം പ്രഭാത ഭക്ഷണം. തുടർന്ന് കെപിസിസി ഭാരവാഹികളുമായി ചർച്ച നടത്തും.

കേരളത്തിൽ തങ്ങുന്ന താരീഖ് അൻവറും കെസി വേണുഗോപാലും സാമൂഹ്യ മാധ്യമ കാമ്പയിൻ അടക്കമുള്ള കാര്യങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകും. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടെന്ന് മുന്നിൽ കണ്ടാണ് കോൺഗ്രസിന്റെ മുന്നൊരുക്കങ്ങളൊക്കെ.

ശനിയാഴ്ച വൈകിട്ടോടെ ഗെഗ്ലോട്ട് മടങ്ങും. അടുത്ത ആഴ്ചയോടെ രാഹുലിനൊപ്പം ഗെഹ്ലോട്ട് വീണ്ടും കേരളത്തിലെത്തും. സ്ഥാനാർത്ഥികളെ കണ്ടെത്തി പ്രാഥമികമായ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാണ് ഹൈക്കമാൻഡ് നിർദേശം.

ഇത്തവണ ഫണ്ടിൻ്റെ അപര്യാപ്തത ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നൽകുന്ന ഉറപ്പ്. മണ്ഡലങ്ങൾ പ്രത്യേക രീതിയിൽ തരം തിരിച്ച് പ്രചാരണ പരിപാടികൾ ആവിഷ്കരിക്കാനാണ് തീരുമാനം. ഇതിനായി ചില ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

trivandrum news
Advertisment