പാലക്കാട്: ഇന്ന് നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ രാവിലെ 7 ന് തന്നെ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടു ചെയ്യാനെത്തുന്നവരുടെ തിരക്കനുഭവപ്പെട്ടു. പോളിങ്ങ് പ്രമാണിച്ച് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങളില്‍ അധികഭാഗവും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ കുറച്ചു പേര്‍ രാവിലെ വോട്ട് ചെയ്ത് വൈകിയെത്തുകയും ബാക്കിയുള്ളവര്‍ നേരത്തെ പോയി വോട്ടു ചെയ്യാനുള്ള സൗകര്യവും ചെയ്തിട്ടുണ്ടെന്ന് സ്വകാര്യ തുണിക്കടയുടമ പറഞ്ഞു.
മലമ്പുഴ ശാസ്താം കോളനിയില്‍ പ്രവര്‍ത്തകര്‍ വോട്ടിങ്ങ് യന്ത്രം സമ്മതിദായകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.
പ്രായമായവര്‍ക്കും പുതിയതായി വോട്ടു ചെയ്യുന്നവര്‍ക്കും വോട്ടുചെയ്യുന്ന വിധം ഒന്നുകൂടെ ഓര്‍മ്മിപ്പിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ബൂത്തുകളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ പോലീസും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
പലര്‍ക്കും വോട്ട് നഷ്ടപ്പെട്ടതായും പരക്കെ ആക്ഷേപമുണ്ട്. കാലകാലങ്ങളായി വോട്ട് ചെയ്തിരുന്ന പലര്‍ക്കും ഇത്തവണ വോട്ടില്ല. പലരും സ്ഥിര താമസക്കാരായിരിക്കെ എങ്ങിനെയാണ് വോട്ട് നഷ്ടപ്പെട്ടതെന്ന് ചോദിക്കുന്നു. ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നവരുണ്ട്. രാഷ്ട്രീയക്കാരുടെ സ്വാധീനത്തില്‍ ഉദ്യോഗസ്ഥരും സഹകരിച്ചിട്ടുണ്ടാവാമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.
മോയല്‍ എല്‍ പി സ്‌കൂള്‍, സെന്റ് സെബാസ്റ്റിന്‍ സ്‌കൂള്‍ എന്നിവടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് സാനിറ്ററൈസര്‍ കൈയില്‍ ഒഴിച്ചു കൊടുക്കുന്നുണ്ട്. എല്ലാ ബൂത്തുകളിലും സാനിറ്ററ്റൈസര്‍ മറ്റും കരുതിയിട്ടുണ്ട്. നഗരത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടു ബൂത്തുകളിലൊന്നിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായെങ്കിലും രാവിലെ 9 മണിയോടെ തകരാറ് പരിഹരിച്ച് വോട്ടിങ്ങ് തുടര്‍ന്നു.
പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍: ജേക്കബ് മനത്തോടത്ത് രാവിലെ 7 ന് തന്നെ വെണ്ണക്കര സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി തങ്ങള്‍ മത്സരിക്കുന്ന വാര്‍ഡുകളിലെത്തി വോട്ടര്‍മാരെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നു.
നഗരസഭ മുന്‍ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ഭാരവാഹിയായ സി കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയും 18-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ മിനിയും അയ്യപുരം എല്‍ പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം 18-ാം വാര്‍ഡിലെ വോട്ടർമാരെ സ്വാഗതം ചെയ്യാനായി കൊപ്പം ഗവ. എല്‍. പി. സ്‌കൂളിലെത്തി. ഉച്ചവരെയുള്ള പോളിങ്ങില്‍ അമ്പതുശതമാനത്തിലധികം പോളിങ്ങ് നടന്നതായി കണക്കാക്കപ്പെടുന്നു. ജയവും പരാജയവും കണക്കാക്കികൊണ്ട് പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ആറുമണിക്ക് പോളിങ്ങ് സമാപിക്കും.