പാലക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ പന്നിപ്പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചത് തേങ്ങയിൽ നിറച്ച സ്ഫോടക വസ്തുവെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വിൽസന്റേതാണ് വെളിപ്പെടുത്തൽ. ഇയാളാണ് സ്ഫോടക വസ്തു നിർമിച്ച് നൽകിയത്. ഇതുപയോഗിച്ചത് ഇനി പിടിയിലാകാനുള്ള രണ്ടു പ്രതികളാണെന്നും വിൽസൺ പറയുന്നു. ഇവർ ഭൂഉടമകളായ ഒരു പിതാവും മകനുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിർമിച്ചതെന്ന് പിടിയിലായ വിൽസൺ സമ്മതിച്ചു. വനാതിർത്തിയോട് ചേർന്ന് കൃഷി ചെയ്തിരുന്നന്ന ഇവർ പന്നികളെ വേട്ടയാടി വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സൂചന.
നേരത്തെയും ഇവർ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളിൽ ചാടിച്ചുമെല്ലാം പന്നികളെ പിടികൂടിയിട്ടുണ്ടത്രെ. മുഖ്യ പ്രതികൾ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം. കാര്യങ്ങൾ കൈവിട്ടു പോയ സാഹചര്യത്തിൽ ഇരുവരും ഉദ്യോഗസ്ഥർക്കു മുമ്പാകെ കീഴടങ്ങുമെന്നാണു കരുതുന്നത്.