പാലക്കാട് : ‘ഇവൾ ഒറ്റയ്ക്കല്ല, ഗർഭിണിയാണ്, പോയതു 2 ജീവനുകളാണ്’– പൈനാപ്പിളിൽ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു മുഖം തകർന്നു വേദന തിന്നു ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടത്തിനിടെ വെറ്ററിനറി ഡോക്ടർ ഡേവിഡ് ഏബ്രഹാം ഇതു പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഒരു നിമിഷം നിശ്ശബ്ദരായി. സഹ്യന്റെ ആ മകൾക്കൊപ്പം ഉദരത്തിൽ വളരാൻ തുടങ്ങിയ കുട്ടിയാന ഈ ലോകം കാണാതെ മടങ്ങി.
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ മനുഷ്യനൊരുക്കിയ കെണിയെന്നാണു വനംവകുപ്പിന്റെ നിഗമനം. പൈനാപ്പിൾ തിന്നപ്പോൾ പൊട്ടിത്തെറിച്ചു മേൽത്താടിയും കീഴ്ത്താടിയും തകർന്നു.
മുറിവു പഴുത്തതോടെ തീറ്റയെടുക്കാൻ പോലും കഴിയാതെ കാട്ടാന പുഴയോരത്തു നിലയുറപ്പിച്ചു. മുറിവിൽ ഈച്ച വന്നു തുടങ്ങിയപ്പോൾ അതിൽനിന്നു രക്ഷപ്പെടാൻ പുഴയിൽ മുഖം പൂഴ്ത്തി. 4 ദിവസത്തോളം നീണ്ട ഇരിപ്പാണ് അവളുടെ ജീവൻ കവർന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണം.
സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കൺവർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാർ. രണ്ടു പേരേ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ വനവകുപ്പിന്റെ പരാതിയെ തുടർന്നു പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം കരുവാരകുണ്ട് മേഖലയിൽ നിന്നാണ് ആന പാലക്കാട് അമ്പലപ്പാറ പ്രദേശത്തേയ്ക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.