എരുമപ്പെട്ടി : തോന്നല്ലൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടു പേരുടെ ജീവൻ 11വയസുകാരായ അനന്തനും കൃഷ്ണനാഥും ചേർന്ന് രക്ഷിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. തോന്നല്ലൂർ ബാല നരസിംഹ മൂർ ത്തി ക്ഷേത്രക്കുളത്തിൽ തോന്നല്ലൂർ കരുവാൻ വീട്ടിൽ ദാസന്റെ ഭാര്യ ലളിതയും (54) അയൽവാസി മിഥില നിവാസിൽ ദിവ്യയുടെ മകൾ 10വയസ്സുകാരിയായ ഹനന്യയുമാണ് അപകടത്തിൽപ്പെട്ടത്.
ഹനന്യയെ ലളിത നീന്തൽ പരീശിലിപ്പിക്കുന്നതിനിടെയാണ് സംഭവം. ശരീരം കുഴഞ്ഞതോടെ ലളിതയും ഹനന്യയും മുങ്ങിപ്പോകുകയായിരുന്നു. ഹനന്യയുടെ കരച്ചിൽ കേട്ടെത്തിയ അനന്തനും കൃഷ്ണനാഥും ചേർന്ന് ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ലളിതയെ നാട്ടുകാർ ചേർന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തോന്നല്ലൂർ മന്തിയത്ത് വീട്ടിൽ സുരേഷിന്റെ മകനാണ് അനന്തൻ. കൃഷ്ണനാഥ്, കരുവാൻ വീട്ടിൽ വിശ്വനാഥിന്റെ മകനും
ഇരുവരും പുലിയന്നൂർ സെന്റ് തോമസ് യുപി സ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥികളാണ്. സ്കൂൾ അസംബ്ലിയിൽ അനന്തനെയും കൃഷ്ണനാഥിനെയും അനുമോദിച്ചു.