കോവിഡ് 19 ഭീതിയിലാണ് ലോകം. ലോകത്താകമാനം രണ്ടുലക്ഷം ആളുകളെ ബാധിച്ച രോഗം ഏകദേശം 8000 ആളുകളുടെ ജീവനെടുത്തു. ഫാക്ടറികളും സ്കൂളുകളും കടകളുമെല്ലാം അടച്ച് ജനം വീട്ടിൽതന്നെ ഇരിക്കുമ്പോൾ വിവാദത്തിന് തീകൊടുത്തിരിക്കുകയാണ് ടെസ്‌ല, സ്പെയ്സ് എക്സ് എന്നീ കമ്പനികളുടെ സഹസ്ഥാപകനായ ഇലൻ മസ്ക്.
‘കൊറോണ പിടിപെട്ടു മരിക്കുന്നതിനേക്കാൾ, നിങ്ങളൊരു കാറപകടത്തിൽപ്പെട്ടു മരിക്കാനാണ് സാധ്യത കൂടുതൽ’ എന്ന മസ്കിന്റെ ഇമെയില്‍ സന്ദേശമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സ്പെയ്സ് എക്സ് ജീവനക്കാർക്ക് അയച്ച മെയിലിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസില്‍ ആരോഗ്യത്തിന് അപകടകരമായ 100 കാര്യങ്ങൾ എടുത്താൽ അതിൽപ്പോലും കോവിഡ് 19 വരില്ലെന്നാണു താൻ കരുതുന്നതെന്നും മസ്ക് വ്യക്തമാക്കി. കൊറോണപ്പേടി മണ്ടത്തരമാണെന്ന ട്വീറ്റും മസ്ക് മാർച്ച് ആദ്യം നടത്തിയിരുന്നു.
ലോകാരോഗ്യ സംഘടന പോലും മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19നെപ്പറ്റിയുള്ള മസ്കിന്റെ പരമാർശം ഉത്തരവാദിത്തരഹിതമായ നടപടി എന്നാണ് പൊതുവികാരം. ലോകാരോഗ്യ സംഘടനയും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും പറയുന്നതിനു നേർവിപരീതമാണ് മസ്കിന്റെ നിലപാടെന്ന വിമർശനവും ശക്തമാണ്.
ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലും ജനങ്ങൾ മസ്കിനെതിരെ കടുത്ത ഭാഷയിൽ വിമർശനം അഴിച്ചുവിടുകയാണ്. എന്നാൽ മസ്ക് പറഞ്ഞത് ശരിയാണെന്നും ജാഗ്രത മതിയെന്നും ഭയപ്പെടേണ്ടെന്നുമാണ് മറ്റൊരു കൂട്ടർ പറയുന്നത്.