കാഠ്മണ്ഡു : നേപ്പാളിലെ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി. നോര്‍ക്കയും സാമ്പത്തിക സഹായം വാഗ്ദനം ചെയ്‍തിട്ടില്ല. കേന്ദ്ര സർക്കാരിൽ നിന്ന‌് നിർദ്ദേശം കിട്ടിയിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം.
10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ചോദിക്കുന്നത്. എന്നാല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എംബസി മരിച്ചവരുടെ ബന്ധുക്കളോട് വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ കേന്ദ്രവിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‍തിരുന്നു. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നോര്‍ക്കയോട് ആവശ്യപ്പെട്ടിരുന്നു.
കാഠ്മണ്ഡുവിൽ നിന്ന‌് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ ഇന്നലെ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാൽ രക്ഷപ്പെട്ടു. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ടിൽ മുറിയെടുത്തത്. ഇതിൽ എട്ടുപേര്‍ ഒരു സ്വീട്ട് റൂമിൽ തങ്ങുകായിരുന്നു. കടുത്ത തണുപ്പായതിനാൽ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.
ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനുമുമ്പേ എട്ടുപേരും മരിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസം മുട്ടിയാണ് എട്ടുപേരും മരിച്ചതെന്നാണ് വ്യക്തമാകുന്നത്.