New Update
തിഹാർ: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലെത്തി രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും ഇന്നലെയാണ് ദില്ലി പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് അനുമതി നല്‍കിയത്. ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരും ഇന്ന് തിഹാര്‍ ജയിലില്‍ എത്തിയിരുന്നു.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം അഞ്ചു മുതല്‍ തിഹാര്‍ ജയിലില്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം. മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രാവിലെ തിഹാര്‍ ജയിലിലെത്തിയത്. സിബിഐ കേസില്‍ റിമാന്‍റ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇഡി അറസ്റ്റ്.
ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെ ചിദംബരത്തെ കോടതിയിൽ എത്തിച്ചെങ്കിലും കോടതിയിൽ വച്ച് തന്നെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കുന്നത് ഉചിതമാകുമെന്ന് മുതിർന്ന അഭിഭാഷകനായ കബിൽ സിബൽ വ്യക്തമാക്കി.