Advertisment

സതാംപ്ടണില്‍ 60 റണ്‍സ് വിജയം; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

New Update

England clinched test series against India

Advertisment

സതാംപ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ നാലാം ടെസ്റ്റ് ആതിഥേയര്‍ വിജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. സതാംപ്്ടണില്‍ നടന്ന ടെസ്റ്റില്‍ 60 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയും വിജയിച്ചു.

സതാംപ്ടണില്‍ 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാലാം ദിവസം 184 റണ്‍സിന് എല്ലാവരും പുറത്തായി. 58 റണ്‍സെടുത്ത വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ 51 റണ്‍സെടുത്തു. ആര്‍. അശ്വിന്‍ 25 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഇംണ്ടിന് വേണ്ടി മൊയീന്‍ അലി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി. ശിഖര്‍ ധവാന്‍ (17), കെ.എല്‍. രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (5) എന്നിവര്‍ പുറത്താവുമ്പോള്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് കോലിയും രഹാനെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. സൂക്ഷ്മതയോടെ ബാറ്റേന്തിയ ഇരുവരും അഞ്ചാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോലിയെ മടക്കി അയച്ച് മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കി. നാല് ഫോര്‍ ഉള്‍പ്പെടെയാണ് കോലി 58 റണ്‍സെടുത്തത്. പിന്നാലെ എത്തിയ പാണ്ഡ്യ (0) ക്കും പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. സ്റ്റോക്‌സിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. ഋഷഭ് പന്ത് (18) ആക്രമിച്ച് കളിച്ചെങ്കിലും മൊയീന്‍ അലിക്ക് വിക്കറ്റ് നല്‍കി മടങ്ങി. രഹാനെ അലിയുടെ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇംഗ്ലണ്ടിന് പിന്നീട് കാര്യങ്ങള്‍ എളുപ്പമായി. ഇഷാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (8) ചടങ്ങ് തീര്‍ത്ത് മടങ്ങിയതോടെ  പരമ്പര ഇംഗ്ലണ്ടിന്.

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. എട്ടിന് 260 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മടങ്ങി. പിന്നാലെ 46 റണ്‍സെടുത്ത സാം കുറാന്‍ റണ്ണൗട്ടായി. മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റുണ്ട്. ഇശാന്ത് ശര്‍മ രണ്ടും ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

69 റണ്‍സെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (48), ബെന്‍ സ്റ്റോക്സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിനെതിരെ ഇന്ത്യ 273 റണ്‍സ് കുറിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്.

Advertisment