Advertisment

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് അത്യുഗ്ര ജയം; ഹിറ്റ്മാൻ സെഞ്ച്വറി മികവില്‍

New Update

Advertisment

ഇന്ത്യയുടെ ഹിറ്റ്മാന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നപ്പോള്‍ വിജയം എട്ട് വിക്കറ്റിന്. 114 ബോളില്‍ പുറത്താകാതെ 137  റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. സ്‌കോര്‍: ഇംഗ്ലണ്ട്- 268, ഇന്ത്യ-269-2 (40.1).

ഏകദിന മത്സരങ്ങളില്‍ തന്റെ 18ാം സെഞ്ച്വറി നേടി രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യയുടെ വിജയ ശില്‍പ്പി. ഇക്കഴിഞ്ഞ ട്വന്റി20 പരമ്പരയിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. 75 റണ്‍സെടുത്ത് കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുത്തു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. നോട്ടിങ്ഹാമില്‍ ടോസ് നേടിയ കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുമ്പോള്‍ കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും സ്പിന്‍ മികവിലായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. എന്നാല്‍, തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവും ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. കൂറ്റന്‍ സ്‌കോറിലേക്കെന്ന് തോന്നിയ ഇംഗ്ലീഷ് ബാറ്റിങ്ങിനെ പിന്നീട് കുല്‍ദീപ് യാദവ് തളച്ചിടുകയായിരുന്നു.

Rohit Sharma celebrates century

38 റണ്‍സ് വീതമെടുത്ത റോയിയേയും ബെയര്‍സ്‌റ്റോവിനേയും കുല്‍ദീപ് മടക്കിയതോടെ ഇംഗ്ലീഷുകാരുടെ രൗദ്രഭാവം കെട്ടടങ്ങി. പിന്നാലെയെത്തിയ ജോ റൂട്ടിനേയും യാദവ് എല്‍ ബി ഡബ്ല്യൂവിയില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്റെ നിലപരുങ്ങലിലായി. നായകന്‍ മോര്‍ഗനും കാര്യമായി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ഇന്ത്യയുടെ മറ്റൊരു സ്പിന്നര്‍ ചാഹല്‍ പവലിയനിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഒരുഘട്ടത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിന്റെയും ജോസ് ബ്ട്ട്‌ലറിന്റെയും അര്‍ധ സെഞ്ച്വറികളാണ് നേട്ടമായത്. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും മികച്ച പ്രകടനത്തോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും 59ാം റണ്‍സിലാണ് പിരിഞ്ഞത്. 27 ബോളില്‍ നിന്ന് 40 റണ്‍സെടുത്ത ധവാന്‍ ആദില്‍ റാഷിദിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും രോഹിതും ചേര്‍ന്ന് ഇന്ത്യയെ മുന്നിലേക്ക് നയിച്ചു. 85 ബോളില്‍ നിന്ന് 75 റണ്‍സെടുത്ത് കോഹ്ലി മടങ്ങുമ്പോള്‍ ഇന്ത്യ വിജയത്തിന്റെ പടിക്കലെത്തിയിരുന്നു.

ഹിറ്റ്മാന്‍റെ വെടിക്കെട്ട്; ആദ്യ അങ്കത്തില്‍ ഇന്ത്യന്‍ വിജയഗാഥ

നേരത്തെ ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനായാല്‍ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു സാധിക്കും. നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം.

Advertisment