കണ്ണൂർ: കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന മന്ത്രി ഇപി ജയരാജനും ഭാര്യ ഇന്ദിരയും നെഗറ്റീവ്. കോവിഡ് നെഗറ്റീവ് ആയതോടെ ശനിയാഴ്ച ഇരുവരും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ഇരുവരോടും ഏഴ് ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ ത്തുടർന്ന് ഈ മാസം 11 മുതലാണ് മന്ത്രിയും ഭാര്യയും ചികിത്സയിൽ പ്രവേശിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇരുവരേയും പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കെഎം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറുമായ കോവിഡ് മെഡിക്കൽ ബോർഡ് നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നടത്തിയത്. ഡോക്ടർമാർ, നേഴ്‌സുമാർ, ക്ലീനിങ് ജീവനക്കാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മന്ത്രി നന്ദി അറിയിച്ചു.