തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന്‍ പുറത്തുപോയ ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിന് എൽഡിഎഫ് അംഗീകാരം നൽകി. ഇതോടെ ജയരാജന്റെ മടങ്ങി വരവിന് രാഷ്ട്രീയ തീരുമാന൦ പൂര്‍ണ്ണമായി . ചൊവ്വാഴ്ച രാവിലെ 10ന് രാജ്ഭവനിൽ ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . മഴക്കെടുതിയുടെ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴുവാക്കിയത് .
ജയരാജന്‍റെ മടങ്ങിവരവ് സംബന്ധിച്ച് സിപിഎമ്മും സിപിഐയും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. സിപിഎമ്മിന് ഒരു മന്ത്രികൂടി അധികമുണ്ടാകുന്ന സാഹചര്യത്തിൽ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി സിപിഐക്ക് ലഭിക്കും. ഇക്കാര്യത്തിലും നേരത്തെ ധാരണയായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്‍റെ മടങ്ങി വരവിന് പച്ചക്കൊടി വീശിയിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തി ധാരണയിലെത്തിയ ശേഷമാണ് ഇന്ന് എൽഡിഎഫിൽ വിഷയം അവതരിപ്പിച്ചത്.
വ്യവസായ മന്ത്രിയായി തന്നെയാണ് ജയരാജൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. മന്ത്രിസഭയിലെ രണ്ടാമനെന്ന പദവിയും ജയരാജന് തന്നെയായിരിക്കും .
മുന്‍പ് പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത് വരുന്നതിനിടയിലായിരുന്നു ബന്ധു നിയമനത്തില്‍ ജയരാജനെ ചില കേന്ദ്രങ്ങള്‍ വിവാദത്തില്‍ അകപ്പെടുത്തിയത്. പിണറായി സര്‍ക്കാരിലെ ഏറ്റവും ജനകീയനായ മന്ത്രിയും ജയരാജനായിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശേഷം പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവും ഇപി ജയരാജനാണ് .