കൊച്ചി : സീറോ മലബാർ സഭയിലെ ആഭ്യന്തര കലാപത്തിനെതിരെ കടുത്ത നടപടിയുമായി വത്തിക്കാൻ. ഇതിനു തുടക്കമായാണ് മാര്‍പാപ്പ പാലക്കാട് രൂപത മെത്രാൻ ജേക്കബ് മനന്തോടത്തിനെ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതെന്ന് പറയുന്നു . ഒപ്പം അതിരൂപതയുടെ ഭരണ ചുമതലയിൽ നിന്ന് സഹായമെത്രാൻമാരെ പുറത്താക്കിയിരിക്കുകയാണ്. വിവാദങ്ങള്‍ക്ക് മറ പിടിച്ച അതിരൂപതാ വൈദിക സമിതി അടക്കമുള്ള കാനോനിക സമതികൾ പിരിച്ചുവിട്ടു.
കർദിനാൾ ജോർജ് ആലഞ്ചേരി അതിരൂപത ആർച്ച് ബിഷപ്പായി തുടരുമെന്നും മാർപാപ്പ വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമന വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വിമത വിഭാഗത്തെ പൂര്‍ണ്ണമായും തള്ളി കര്‍ദ്ദിനാള്‍ അനുകൂല നിലപാടാണ് വത്തിക്കാന്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. മാത്രമല്ല കൂടുതല്‍ അച്ചടക്ക നടപടികളും പിന്നാലെ വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സീറോ മലബാർ ഹയരാർക്കിസ്ഥാപനം മുതൽ ആരംഭിച്ച പ്രശ്നങ്ങൾക്കാണ് വത്തിക്കാൻ കടുത്ത നടപടികളിലൂടെ തടയിടാൻ ആരംഭിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദം ലിറ്റർജിയുടെയും , അധികാര തർക്കത്തിന്റെയും ഭാഗമാണെന്നും വാത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാ ദ്രോ സാന്ദ്ര മാർപാപ്പാക്ക് റിപ്പോർട്ട് നൽകി.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാം ബസ് ദിത്വ ദിഗ്വാദ്രേയും സമാനമായ റിപ്പോർട്ടാണ് വത്തിക്കാന് നൽകിയത്. ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച എറണാകുളം രൂപതയിൽ നിന്ന് പരിഹാര പ്രവർത്തനം ആരംഭിക്കാൻ റോം തീരുമാനിക്കുകയായിരുന്നു.
സമർദ്ദത്തിലൂടെ വിമതപക്ഷം സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനായി നേടി എടുത്ത അതിരൂപത അഡ്മിനിസ്ട്രേറ്റർ പദവി ഇതോടെ വത്തിക്കാൻ ഒഴിവാക്കി. പുതിയ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് ബിഷപ്പ് ജേക്കബ് മനന്തോടത്തിനെ നിയമിച്ചതോടെ ബാക്കിയൊക്കെ അപ്രസക്തമായി . നിയമന ഉത്തരവു് വത്തിക്കാനിലും, സീറോ മലബാർ ആസ്ഥാനത്തും ഒരേ സമയം വായിച്ചു.
ഉത്തരവിൻ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാൻമാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത് , ജോസ് പുത്തൻവീട്ടിൽ എന്നിവർക്ക് വികാരി ജനറാൾമാരുടെ അധികാരം പോലും ഉണ്ടാവില്ലെന്നും വത്തിക്കാൻ പറയുന്നു. വൈദിക സമതി , പാസ്റ്ററൽ കൗൺസിൽ എന്നിവ അടക്കം അതിരൂപതയിലെ കാനോനിക സമതികൾ പിരിച്ചുവിട്ടതായും. വികാരി ജനറാൾമാരടക്കം കൂരിയ പിരിച്ചുവിട്ടതായും ഉത്തരവ് വ്യക്തമാക്കുന്നു.
കാനോനിക സമിതികൾ പുതിയ അഡ്മിനിസ്ട്രേറ്റർ പുന:സംഘടിപ്പിക്കും. എന്നാൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി അതിരൂപത മെത്രാപോലീത്തയായി തുടരുമെന്നും ഉത്തരവിൽ പറയുന്നു. കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ വത്തിക്കാൻ സീറോ മലബാർ സഭാ സിനഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റിൽ ചേരുന്ന സിനഡ് 4 മെത്രാൻമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. വിമത വിഭാഗം വൈദികർക്കെതിരെയും നടപടി ഉണ്ടായേക്കും. ഇതിനുള്ള ശക്തമായ നിര്‍ദേശമാണ് വത്തിക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയിരിക്കുന്നത്.