കൊച്ചി : കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു . മട്ടാഞ്ചേരിക്കാരൻ ബിലാൽ അപമാനിക്കാൻ ശ്രമിച്ചത് സ്വന്തം അമ്മയെ . വെറും 19 വയസ്സുള്ള മകൻ ലഹരിയുടെ മാന്ദ്യത്തിൽ അവരെ കേവലമൊരു സ്ത്രീശരീരമായി കണ്ടു കടന്നു പിടിച്ചു. വീടിരിക്കുന്ന തെരുവിലിട്ട് ഓടിച്ചു. രക്ഷപ്പെട്ട് എത്തിയതാണു പൊലീസ് സ്റ്റേഷനിൽ. മുൻപും പല കേസുകളിലും പ്രതിയായ ബിലാലിനെ പൊലീസിനു പൊക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല.
രാത്രിതന്നെ പിടിച്ചു ലോക്കപ്പിലിട്ട അവനോടു പിറ്റേന്നു പൊലീസുകാർ കാര്യം തിരക്കിയപ്പോൾ ‘സാർ വെറുതേ അനാവശ്യം പറയരുത്, ഞാൻ ചെയ്തിട്ടില്ല’ എന്ന മറുപടിയാണു ലഭിച്ചത്. ലഹരി മൂത്തു കാട്ടിക്കൂട്ടിയതെന്തെന്ന് ഒരു ധാരണയുമില്ലാത്ത ചെറുപ്പക്കാരനെ എന്തു പറഞ്ഞു മനസ്സിലാക്കണമെന്നറിയില്ലെങ്കിലും റിമാൻഡിൽ അയച്ചു.
ജാമ്യത്തിലിറങ്ങി ലഹരിയുപയോഗവും തല്ലുകേസുകളും തുടർന്ന അവൻ ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പൊലീസുകാരനെ തല്ലിയ കേസിൽ റിമാൻഡിലാണ്. അമ്മ മകനിൽ നിന്നു രക്ഷതേടി ഗൾഫിൽ വീട്ടുജോലിക്കു പോയി.
സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ 4 വർഷങ്ങളായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നതായാണു കണക്കുകൾ. 2016 മുതൽ കേസുകളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനയാണു കാണിക്കുന്നത്.