മൂവാറ്റുപുഴ : പീഡനക്കേസിൽ ഇരയായ 6 വയസ്സുകാരിയെ പ്രതികളിലൊരാളുടെ സഹോദരൻ വധിക്കാൻ ശ്രമിച്ചതായി പരാതി. ഭയന്നുപോയ കുട്ടി തിരികെ അങ്കണവാടിയിലെത്തി അഭയം തേടി. മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു പോകാൻ പോലും ഭയപ്പെട്ട കുട്ടിയെ ഒടുവിൽ പൊലീസ് എത്തി കാക്കനാട് സ്നേഹിതയിലേക്കു മാറ്റി.
പായിപ്രയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ താമസിക്കുന്ന തൊഴിലാളിയുടെ മകളെയാണ് ഒഡീഷ സ്വദേശികളായ മനോജ്, പബിത്ര പ്രധാൻ എന്നിവർ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിയിലായിരുന്നു. ഇതിനു ശേഷം കുട്ടിയെ ചൈൽഡ് ഹോമിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം കുട്ടിയെ കാണാനായി മാതാപിതാക്കൾ ചെന്നപ്പോൾ ഇവർക്കൊപ്പം കുട്ടിയും തിരികെ പോന്നു. ഇന്നലെ പതിവുപോലെ അങ്കണവാടിയിൽനിന്ന് വീട്ടിലേക്കു വന്നപ്പോൾ പ്രതിയുടെ സഹോദരൻ പിറകെ എത്തി കൊല്ലാൻ ശ്രമിച്ചതായാണ് കുട്ടി പൊലീസിനോടു പറഞ്ഞത്.
കഴുത്തിൽ കൈ അമർത്തി ഞെരിക്കുന്നതിനിടെ കുതറി ഓടിയ കുട്ടി തിരികെ അങ്കണവാടിയിലെത്തി. മാതാപിതാക്കളെത്തി വിളിച്ചിട്ടും വീട്ടിലേക്കു പോകാൻ കുട്ടി തയാറായില്ല. പിങ്ക് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ എതിർത്തു. ഇതു സംഘർഷാവസ്ഥയ്ക്കും വഴിയൊരുക്കി. തുടർന്നാണ് പൊലീസ് കുട്ടിയെ സ്നേഹിതയിലേക്ക് മാറ്റിയത്.