ഏറ്റുമാനൂർ : അമ്മനെഞ്ചിൻ ചുടേറ്റു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ ജൂവൽ. അതിനിടെ വിധി ജുവലിന് അമ്മയെ ഇല്ലാതാക്കി. ഇന്നലെ ഉച്ചയ്ക്കു വീണ്ടും വള്ളോംകുന്ന് വീടിന്റെ പടി കയറിയെത്തിയ ജുവൽ കണ്ടത് രണ്ടാഴ്ച മുൻപ്, തന്നെ ചേർത്തുപിടിച്ചു വീട്ടിലേക്കു കൊണ്ടുവന്ന ‘മമ്മി’ ചലനമില്ലാതെ കിടക്കുന്നതാണ്. ജൂവലിന്റെ പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ കൂടിയാണു കഴിഞ്ഞ ദിവസം രാത്രി പാഞ്ഞുവന്ന കാർ തട്ടിത്തെറിപ്പിച്ചത്.
ഏറ്റുമാനൂർ പട്ടിത്താനം–മണർകാട് ബൈപാസിൽ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു മരിച്ച സാലിക്ക് (45) ഇന്നലെ നാട് യാത്രാമൊഴിയേകുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഒൻപതു വയസ്സുള്ള ജൂവലിൽ ആയിരുന്നു. ജൂവലിനെയും കൂട്ടി ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണു സാലിയെ കാറിടിച്ചത്.
ചെറുവാണ്ടൂർ വള്ളോംകുന്നേൽ എം.പി.ജോയിയുടെ ഭാര്യയാണു സാലി. രണ്ടാഴ്ച മുൻപാണു ജോയി–സാലി ദമ്പതികൾ ജൂവലിനെ മകളായി സ്വീകരിച്ചത്.
ദത്തെടുക്കൽ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ഡൽഹിയിൽ നിന്നാണു കുഞ്ഞിനെ ഏറ്റെടുത്തത്. കാർ പാഞ്ഞെത്തുന്നതു കണ്ടു മമ്മി തന്നെ തള്ളി മാറ്റുകയായിരുന്നെന്നു ജൂവൽ ഓർക്കുന്നു.
തെറിച്ചുവീണ ജൂവലിനു നിസ്സാര പരുക്കുകളേയുള്ളൂ. എന്നാൽ അപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ജൂവലിനു ഹിന്ദി മാത്രമേ അറിയൂ. ആശ്വാസ വാക്കുകളുമായി എത്തുന്ന പലർക്കും ജൂവലിനോടു സംസാരിക്കാനും കഴിയുന്നില്ല. സാലിയുടെ സംസ്കാരം ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് ശ്മശാനത്തിൽ നടത്തി.
അപകടസമയത്തു കാറോടിച്ചിരുന്ന യുവാവ് ഇന്നലെ കാറുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി. ഏറ്റുമാനൂർ കൊടുവത്താനം മൂന്നുതൊട്ടിയൽ എം.എം.രഞ്ജിത്താണു കീഴടങ്ങിയത്. ഐപിസി 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. രഞ്ജിത്തിന്റെ സുഹൃത്തിന്റെ കാറാണെന്നു പൊലീസ് പറഞ്ഞു.