ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിനുളളില്‍ ലോക്പാലിനെ തിരഞ്ഞെടുക്കണമെന്ന് സര്‍ക്കാരിന് മുമ്പില്‍ സുപ്രീം കോടതി നിര്‍ദേശം വച്ചിരുന്നു.
പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി യോഗത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായതെന്നാണ് വിവരം. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയെ അഴിമതിക്കുറ്റത്തിന് ശിക്ഷിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഘോഷ്.
ഘോഷിനെ കൂടാതെ മറ്റ് എട്ട് പേര്‍ കൂടിയാണ് ലോക്പാല്‍ സമിതിയിൽ ഉണ്ടാവുക. നാല് മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍, നാല് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയിലുണ്ടാകും. ലോക്പാല്‍ സമിതിയിലേക്കുള്ള പ്രത്യക ക്ഷണിതാവാകാനുള്ള സര്‍ക്കാര്‍ ക്ഷണം കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിരസിച്ചിരുന്നു.
ലോക്പാല്‍ രൂപീകരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം 10 ദിവസത്തിനുള്ളില്‍ തീരുമാനിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ലോക്പാല്‍ അധ്യക്ഷനെ തീരുമാനിച്ചത്