തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്കുള്ള ബവ് ക്യൂ ആപ്പിന്റെ പ്രവർത്തനങ്ങൾ തകരാറിലായതിനെത്തുടർന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തിൽ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ആപ്പിന്റെ പ്രവർത്തനത്തിൽ തുടർച്ചയായി പിഴവു വരുന്നതിൽ ബവ്കോ അധികൃതർ അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഫെയർകോഡ് കമ്പനി ഫെയ്സ്ബുക്ക് പേജിൽനിന്നു പിൻവലിച്ചു.
മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇ–ടോക്കൺ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടർന്നാൽ ബവ്കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.