പാലക്കാട്: വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമാണ ലോബിയെ സഹായിച്ച 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം. കേസ് അന്വേഷണം വിജിലന്‍സ് ആന്‍റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.
കഴിഞ്ഞമാസം 27-ാം തീയതി പാലക്കാട് ആലത്തൂരിനടുത്ത് അണക്കപ്പാറയിൽ സ്പിരിറ്റ് കേന്ദ്രം എക്സൈസ് സംഘം റെയ്ഡ് ചെയ്തിരുന്നു. അന്ന് 1312 ലിറ്റർ സ്പിരിറ്റും 2220 ലിറ്റർ വ്യാജ കള്ളും 11 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. എക്സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൂടാതെ മാസപ്പടി വിശദാംശങ്ങളടങ്ങിയ ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ സ്റ്റേറ്റ്മെന്റ്, ക്യാഷ് ബുക്ക്, വൗച്ചറുകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്.