ലക്നൗ: സഹോദരന്റെ ട്രെയിൻ വൈകിയതിൽ ദേഷ്യം വന്ന യുവാവ് ട്രെയിനിൽ (12424) ബോംബുണ്ടെന്ന് വ്യാജ സന്ദേശം അയച്ചു. ന്യൂഡൽഹി-ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ അഞ്ച് ബോംബുകളുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ് യുവാവ് ട്വീറ്റ് ചെയ്തത്.
അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍, ഡല്‍ഹി പൊലീസ്, ഐ.ആര്‍.സി.ടി.സി ഓഫീഷ്യല്‍ എന്നിവയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു. സംഭവം സുരക്ഷാ സേനയെ ആശങ്കയിലാക്കി. തുടര്‍ന്ന് ട്രെയിൻ വൈകിപ്പിച്ചുവെങ്കിലും സന്ദേശം വ്യാജമാണെന്ന് റെയിൽവേ അറിയിച്ചു.
സഞ്ജീവ് സിംഗ് ഗുജ്ജാർ എന്നയാളാണ് വ്യാജ സന്ദേശം അയച്ചത്. ട്രെയിനിലെ യാത്രക്കാരനായിരുന്നു ഇയാൾ. സന്ദേശം ലഭിച്ചതോടെ റെയിൽവെ പൊലീസും റെയിൽവെ സുരക്ഷാ സേനയും ട്രെയിനിൽ തിരച്ചിൽ ആരംഭിച്ചു. എന്നാല്‍ ബോംബ് കണ്ടെത്താനായില്ല.
എന്നാല്‍ താന്‍ നല്‍കിയത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞ് സജ്ഞീവ് വീണ്ടും ട്വീറ്റ് ചെയ്തു. തന്റെ സഹോദരന്റെ ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയെന്നും ഇതിലുള്ള ദേഷ്യം കാരണമാണ് വ്യാജ സന്ദേശം നൽകിയതെന്നും അറിയിച്ചു കൊണ്ട് ഇയാൾ മറ്റൊരു ട്വീറ്റ് ചെയ്തു.
തനിക്ക് മാപ്പ് നൽകണമെന്നും ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വ്യാജസന്ദേശം അയച്ചതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവെ വക്താവ് അറിയിച്ചു.