ഡൽഹി: ഡൽഹിയിൽ വ്യാജ കോൾ സെന്‍ററിൽ പൊലീസ് നടത്തിയ റെയിഡില്‍ 65 പേര്‍ പിടിയിലായി. അമേരിക്കൻ പൗരന്മാരെ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്‍ററുകളിലെ കണ്ണികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. 58 കംപ്യൂട്ടറുകളും നിരവധി മൊബെൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. രാജ്യ തലസ്ഥാനത്ത് വ്യാജ കോള്‍സെന്‍റര്‍ നടത്തിയ സംഘങ്ങൾ നേരത്തെയും അറസ്റ്റിലായിരുന്നു.
വ്യാജ സർവ്വീസുകളുടെ പേരിൽ വിദേശികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളിലെ 35 പേരെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ദില്ലി പൊലീസിന്‍റെ സൈബർ സെൽ വിഭാഗം അറസ്റ്റ് ചെയ്തത്. അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ളവരാണ് തട്ടിപ്പിൻ്റെ പ്രധാന ഇരകൾ.
അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്‍റിൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദ സന്ദേശം അയച്ചും ഫോൺ ഹാക്ക് ചെയ്തു എന്ന തരത്തിലുള്ള പോപ് അപ് സന്ദേശം അയച്ചുമൊക്കെയാണ് ഇവർ വിദേശികളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നത്.