ചെന്നൈ: കൊറോണ വൈറസിനുള്ള വാക്സിൻ എന്നപേരിൽ ചികിത്സ നടത്തിയ വ്യാജഡോക്ടർ അറസ്റ്റിലായി. റാണിപ്പേട്ട് ജില്ലയിലെ അമ്മൂരിൽ ക്ലിനിക്ക് നടത്തിയിരുന്ന ആർ. മാധവൻ (33) ആണ് പിടിയിലായത്.
Advertisment
പ്ലസ്ടു യോഗ്യത മാത്രമുള്ള ഇയാൾ നാലു വർഷമായി പ്രദേശത്ത് ക്ലിനിക് നടത്തിവരികയായിരുന്നു. കോവിഡ്-19 രോഗത്തിന് മരുന്നായി വാക്സിൻ തന്റെ പക്കലുണ്ടെന്ന് ഇയാൾ ക്ലിനിക്കിൽ എത്തിയ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു.
ഈ വിവരം പരന്നതോടെ നിരവധി പേർ ഇവിടേക്ക് ചികിത്സ തേടിയെത്തി. കൊറോണ രോഗലക്ഷണങ്ങളായ പനി, ജലദോഷം, ചുമ എന്നിവയ്ക്കെല്ലാം ഇയാൾ മരുന്നു നൽകിയിരുന്നു. കൊറോണ ചികിത്സ നടക്കുന്നതായി വിവരം ലഭിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ക്ലിനിക്കിൽ റെയ്ഡ് നടത്തി. ആ സമയത്തും അവിടെ മുപ്പതിലധികം രോഗികളുണ്ടായിരുന്നു.
പരിശോധനയിൽ മാധവൻ കാണിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾക്ക് പ്ലസ്ടു യോഗ്യത മാത്രമാണുള്ളതെന്നും തെളിഞ്ഞു. ഇയാൾ ക്ലിനിക്കിൽ ചികിത്സയ്ക്കുപയോഗിച്ചിരുന്ന മരുന്നുകൾ, സൂചികൾ, സിറിഞ്ചുകൾ തുടങ്ങിയവ അധികൃതർ പിടിച്ചെടുത്തു. റാണിപ്പേട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു