മുംബൈ: കോവിഡ് വാക്സിനേഷൻ ക്യാംപിന്റെ പേരിൽ മുംബൈയിൽ നടന്നത് വൻ തട്ടിപ്പ്. 2000ത്തോളം പേർക്കാണ് മുംബൈയിൽ വ്യാജവാക്സീൻ കുത്തിവച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരു സ്ത്രീ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. കാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി കോവിഡ് വാക്‌സിനാണെന്ന് ധരിപ്പിച്ച് ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പോലീസ് പറഞ്ഞു. പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം മുംബൈയില്‍ എട്ട് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് പട്ടീല്‍ പറഞ്ഞു.
കേസിലെ പ്രധാന പ്രതികളായ മനിഷ് ത്രിപാഠി, മഹേന്ദ്ര സിങ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ജോയിന്റ് കമ്മിഷനർ വിശ്വാസ് നാംഗ്രെ പാട്ടിൽ അറിയിച്ചു.