ഭോപ്പാൽ: സര്‍ക്കാർ ആശുപത്രിയിൽ മരണമടഞ്ഞ ഇരുപത്തിരണ്ടുകാരന് പകരം വയോധികന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി . മധ്യപ്രദേശ് സർക്കാരിന് കീഴിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ് സംഭവം.
ആശുപത്രി അധഅകൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ തെളിഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.രാകേഷ് പട്ടേലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മരണമടഞ്ഞ 22കാരന്‍റെ ബന്ധുക്കളാണ് ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ശരീര വേദനയെ തുടർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് കോവിഡ് കെയർ സെന്‍ററിലേക്ക് റഫർ ചെയ്തു. അതിനു ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്
രണ്ട് മൂന്ന് ദിവസങ്ങൾ പിന്നിട്ടതോടെ ഇവർ മകനെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് യുവാവ് മരിച്ചുവെന്നും മൃതദേഹം തിരിച്ചറിയാന്‍ എത്തണമെന്നും അറിയിച്ചത് എന്നാണ് പിതാവ് രാംവിഷാൽ കുഷ്വാഹ പറയുന്നത്. മോർച്ചറിയിൽ മൃതദേഹം തിരിച്ചറിയുന്നതിനായി എത്തിയപ്പോഴാണ് 22കാരന് പകരം 65കാരന്‍റെ മൃതദേഹം കാണിച്ചത്. യുവാവിന്‍റെ പേരായിരുന്നു മൃതദേഹത്തിൽ രേഖപ്പെടുത്തിയിരുന്നത്.
തുടർന്ന് കുടുംബം പരാതിയുമായി പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും സമീപിക്കുകയായിരുന്നു. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. മകന്‍റെ മൃതദേഹം പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വതത്തിൽ ദഹിപ്പിച്ചു എന്നാണ് പിതാവ് ആരോപിക്കുന്നത്. മരണത്തിൽ സംശയം ഉന്നയിക്കുന്ന ഇദ്ദേഹം മകന്‍റെ കോവിഡ് പരിശോധന ഫലം പോലും ഇതുവരെ നൽകിയിട്ടില്ലെന്നാണ് ആരോപിക്കുന്നത്.
യുവാവിന്‍റെ മൃതേദഹം ദഹിപ്പിച്ചു എന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയെങ്കിലും ചിതാഭസ്മം നൽകിയില്ലെന്നാണ് ആരോപണം.. മകന്‍റെ മരണത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും ഇവർ ആവശ്യപ്പെടുന്നു.