ചെന്നൈ : ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഏക മകളെ നഷ്ടമായതിന് കാരണമെന്ന് ചെന്നൈയില്‍ ഫ്ലക്സ് വീണ് മരിച്ച ശുഭശ്രീയുടെ കുടുംബം. പൊലീസ് നടപടി കാര്യക്ഷമമല്ലെന്നും നിയമ പോരാട്ടം തുടരുമെന്നും ശുഭശ്രീയുടെ അച്ഛൻ രവി പറഞ്ഞു
കാനഡയിലെ ഉപരിപഠനം ആയിരുന്നു സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായിരുന്നു ശുഭശ്രീയുടെ മനസ്സുനിറയെ. ഇതിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു ശുഭശ്രീ. ഐഎല്‍ടിഎസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശുഭയുടെ ജീവനെടുക്കാനായി ഒരു ഫ്ലക്സ് സ്കൂട്ടറിന് മുകളിൽ വീണത്.
ഇരുചക്രവാഹനത്തിലായിരുന്നു യാത്ര. ഫ്ലക്സ് പൊട്ടി തലയിലേക്ക് വീഴുകയും പിന്നാലെ വന്ന ടാങ്കർ സ്കൂട്ടറിലിടിക്കുകയും ചെയ്താണ് ശുഭശ്രീ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈ പള്ളിക്കരണിയിലെ പ്രധാന പാതയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഡിവൈഡറിന് മുകളില്‍ ഫ്ലക്സ് സ്ഥാപിച്ചത്. സംഭവത്തിൽ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് അണ്ണാഡി എംകെ നേതാവ് ജയഗോപാലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപ്പെടുത്തി. തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്ലക്സുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റാണ് രവി.