പുലാപ്പറ്റ: കാളം കല്ലിങ്ങൽ സുരേഷും ഭാര്യയും രണ്ടുകുട്ടികളുമാണ് അപകടാവസ്ഥയിലായ മൺ വീട്ടിൽ
ദുരിത ജീവിതമനുഭവിക്കുന്നത്.ജന്മനാ ഭിന്നശേഷിക്കാരാണ് സുരേഷും ഭാര്യയും.പത്തു വയസുള്ള
അയ്യപ്പദാസ്,രണ്ടര വയസുള്ള ബേബി ദാസൻ എന്നീ രണ്ടു മക്കളും വൃദ്ധയായ മാതാവ് ലക്ഷ്മികുട്ടി അമ്മയും ഇവർക്കൊപ്പമുണ്ട്.
ഭിന്ന ശേഷി ആനുകൂല്യ പെൻഷൻ മാത്രമാണ് ഏക വരുമാന മാർഗ്ഗം.അതിനിടയിൽ വീട്ടിലെ
പടികെട്ടിൽ വീണതോടെ സുരേഷിന്റെ തുടയെല്ല് പൊട്ടി. ഓപ്പറേഷൻ, കമ്പിയിടൽ ചികിത്സയുമായി
ജീവിതം ആകെ വഴിമുട്ടി.
സ്വന്തമായി ജോലിചെയ്യാനാവില്ല.എഴുപത് വയസ്സായ അമ്മയുടെ പേരിലാണ് വീടും സ്ഥലവുമെങ്കിലും
ആധാരം ബാങ്കിൽ പണയത്തിലാണ്. വർഷങ്ങൾ പഴക്കമുള്ള വീടിന്റെ എല്ലാ ചുമരുകളും കുതിർന്ന് വിണ്ടുകീറിയിട്ടുണ്ട്.ഇടിഞ്ഞു വീഴാറായ വീട് സുരക്ഷിതമായ താമസത്തിനു യോഗ്യമല്ല.
വാതിലുകൾ എല്ലാം തകർന്നു കിടക്കുന്നു.
പ്രളയ ഫണ്ടിൽ വീടിനായി അപേക്ഷിച്ചിരുന്നു.വീട് പാസ്സായതായി വിവരം കിട്ടിയെങ്കിലും
കഴിഞ്ഞ മൂന്നു വർഷമായി അതിന്റെ തുടർ നടപടിയൊന്നും പഞ്ചായത്തിൽ നിന്നും ഉണ്ടായില്ല.
മഴ കനത്താൽ പേടിയാണ് ഈ ഭിന്നശേഷികുടുംബത്തിന്. പ്രായം ചെന്ന അമ്മയും കൊണ്ട് എവിടെപ്പോകും.
തീര്‍ത്തും അരക്ഷിതമായ അവസ്ഥയിലാണ് ഇവർ ഇപ്പോള്‍ കഴിഞ്ഞ് കൂടുന്നത്.
ഈ നിരാലംബ കുടുംബത്തിന് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാന്‍ ജനപ്രതിനിധികളും
പഞ്ചായത്ത് അധികൃതരും മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഫോൺ:7012094168