എടത്വ: ഇടവക വികാരി സ്ഥലം മാറി പോകുന്ന ദിനം ഇടവകയുടെ ജനറൽ സെക്രട്ടറിയോടുള്ള യാത്ര പറച്ചിൽ വികാരഭരിതമായി. അത് കോവിഡ് കാലത്തെ മറ്റൊരു ഹൃദയഭേദകമായ കാഴ്ചയായി മാറി.
സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാദർ ഷിജു മാത്യം അച്ചനും കുടുംബവും ആണ് ഏഴ് വർഷത്തെ വൈദിക ശുശ്രൂഷയ്ക്കു ശേഷം മല്ലപ്പള്ളി ഇടവകയുടെ ചുമതല ഏറ്റെടുക്കുവാൻ പോകുന്നതിന് മുമ്പ് ക്വോറൻ്റെനിൽ കഴിയുന്ന ഇടവകയുടെ ജനറൽ സെക്രട്ടറി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയോടും കുടുംബത്തോടും യാത്ര പറയുന്നതിന് എത്തിയത്.
ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് കോവിഡ് നെഗറ്റീവ് ആയെങ്കിലും മകൻ ദാനിയേലിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇരുവരും വീട്ടിൽ ക്വോറൻ്റെനിൽ ആണ്. മദ്ബഹാ ശുശ്രൂഷകൻ കൂടിയാണ് ദാനിയേൽ.
കോവിഡ് പടരുന്ന സാഹചര്യത്തിൽ യാതൊരു വിധ ചടങ്ങുകളോ സ്നേഹവിരുന്നോ ആവശ്യമില്ലയെന്ന് വികാരി ഇടവകയിലെ വിശ്വാസികളോട് നിർദേശിച്ചിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക ലളിതമായ യാത്രയയപ്പ് മീറ്റീങ്ങ് സംഘടിപ്പിച്ചെങ്കിലും ഇരുവർക്കും പങ്കെടുക്കുവാൻ സാധിച്ചില്ല.
ആയതിനാൽ വീടിൻ്റെ ഗേറ്റിൻ്റെ അരികിൽ ബൈക്കിലെത്തി കൈവീശി യാത്ര ചോദിച്ചപ്പോൾ ഡോ. ജോൺസൺ വി. ഇടിക്കുളയും മകൻ ദാനിയേലും വീടിൻ്റെ പൂമുഖത്ത് നിന്ന് കൂപ്പുകൈകളോട് നന്ദി പറഞ്ഞത് കോവിഡ് കാലത്തെ ഹൃദയഭേദകമായ മറ്റൊരു കാഴ്ചയായി മാറി.
സൗഹൃദ വേദിയുടെ രക്ഷാധികാരി കൂടിയാണ് റവ. ഫാദർ ഷിജു മാത്യം. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് മീറ്റിംങ്ങ് സംഘടിപ്പിച്ച് ഉപഹാരവും യാത്രമംഗള പത്രവും സമ്മാനിച്ചെങ്കിലും സൗഹൃദ വേദി ചെയർമാൻ കൂടിയായ ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് സംബന്ധിക്കുവാൻ സാധിച്ചില്ല.
സ്നേഹവിരുന്ന് ഒഴിവാക്കി കൊണ്ട് ഇടവക ആ തുകയ്ക്ക് നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തും മാതൃകയായി. ഇന്നലെ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ.ഫാദർ ജോസ് കരിക്കത്തിനെ ട്രസ്റ്റി അജോയി വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിച്ചു.