മുംബൈ: അതിവേഗ ഭൂമിയേറ്റെടുക്കലിൽ കോടിപതിയായി കർഷകൻ. മുംബൈ - നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേയ്ക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ഈ ഭൂമി ഏറ്റെടുക്കൽ നടപടിയിൽ ഒരു കർഷകന് ലഭിച്ചത് 23.4 കോടി രൂപയാണ്. പാരമ്പര്യമായി കിട്ടിയ 16 ഏക്കർ ഭൂമിയിൽ നിന്നും 9.5 ഏക്കർ സ്ഥലമാണ് ഔറംഗബാദിൽ നിന്നുള്ള ധ്യാനേശ്വർ ദിഗംബർ കോൾട്ടെ എന്ന കർഷകൻ സർക്കാരിന് നൽകിയത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഏറ്റവും വലിയ തുകയാണ് ധ്യാനേശ്വറിനും കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും വേഗതയിൽ പൂർത്തീകരിച്ച ഭൂമി ഏറ്റെടുക്കൽ നടപടിയായിരുന്നു ഇത്.
ഞങ്ങളുടെ കുടുംബത്തിന് കൃഷിയിൽ നിന്നുള്ള വാർഷികവരുമാനം മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം വരെയാണ്. ഭൂമിയുമായി വൈകാരികമായ അടുപ്പമാണ് കുടുംബത്തിനുള്ളത്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി ലഭിക്കുന്ന നഷ്ടുപരിഹാരം കണക്കു കൂട്ടിയതിനു ശേഷം ഞങ്ങൾ ഞങ്ങളുടെ മനസ് മാറ്റി' - സംസ്ഥാന സർക്കാർ ജോലിക്കാരൻ കൂടിയായ ധ്യാനേശ്വർ പറഞ്ഞു.
രണ്ടു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ റോഡ് പദ്ധതിയായ സമൃദ്ധി എക്സ്പ്രസ് വേയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചപ്പോൾ തന്നെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
ഭൂമി നഷ്ടപ്പെടുമെന്ന കർഷകരുടെ ഭീതി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇതിനെ തുടർന്ന് വിപണി മൂല്യത്തിനും അഞ്ചിരട്ടി തുക സർക്കാർ വാഗ്ദാനം ചെയ്യുകയായിരുന്നു.