ഡല്‍ഹി: സമരം ചെയ്യുന്ന കർഷകർക്ക് മദ്യം എത്തിച്ച് നൽകണമെന്ന കോൺഗ്രസ് നേതാവിന്റെ അഭിപ്രായത്തോട് രൂക്ഷമായി പ്രതികരിച്ച് രാകേഷ് ടികായത്. 'ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. അവരുടെ സമരങ്ങളില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് വിതരണം ചെയ്യാം.
ഇവിടെ മദ്യത്തിന്റെ ആവശ്യമെന്താണ്? എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നറിയില്ല. ഇത്തരമാളുകള്‍ക്ക് ഈ മുന്നേറ്റവുമായി ഒരു ബന്ധവുമില്ലെന്നും ടികായത്ത് തുറന്നടിച്ചു.
ഹരിയാനയിലെ കോൺഗ്രസ് നേതാവായ വിദ്യാ ദേവിയാണ് സമരം ചെയ്യുന്ന കർഷകർക്ക് മദ്യവും പണവും സംഭാവനയായി ആവശ്യപ്പെട്ടത്. പച്ചക്കറികളും നെയ്യും കൂടി കർഷകർക്ക് എത്തിച്ച് നൽകണമെന്നും വിവാദ പ്രസ്താവനയുടെ കൂടെ അവർ പറയുന്നുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് കർഷകർ കൊടുംതണുപ്പിലും സമരം ചെയ്യുന്നതെന്നും ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ സമരത്തെ അപഹസിക്കരുതെന്നും കർഷക നേതാക്കൾ പറയുന്നു.