ഡൽഹി: സർക്കാരും കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരും തമ്മിലെ അഞ്ചാം ഘട്ട ചർച്ച ഇന്ന് നടക്കാനിരിക്കെ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി കർഷകർ. ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ പാർലമെൻ്റ് വളയുമെന്നാണ് പ്രഖ്യാപനം. ഇതാടൊപ്പം പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ദില്ലി അതിർത്തിയിൽ കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി കർഷകർ റോഡിൽ നടത്തുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാരിൻ്റെ വാദങ്ങളെ കർഷകർ മുഖവിലക്കെടുത്തുന്നുമില്ല. എന്നാൽ കർഷകരുടെ ചില ആവശ്യങ്ങളുടെ നേർക്ക് അനുകൂല ചിന്തയാണ് സർക്കാരിനള്ളത്.
അതേ സമയം വിഷയത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. താങ്ങുവില , എ.പി.എം.സി വിഷയങ്ങളിൽ ബീഹാറിലെ കർഷകരെ വെട്ടിലാക്കിയ പ്രധാനമന്ത്രി രാജ്യത്തെ ഒന്നാകെ ഇപ്പോൾ കുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഏറെ ദിവസങ്ങളായി രാജ്യ തലസ്ഥാനം ഗതാഗത കുരുക്കിലാണ്. യാത്രക്കാർ ബദൽ മാർഗങ്ങൾ തേടണമെന്ന് പൊലീസ് അഭ്യർഥിച്ചു.