ദുബായ്: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തു വരുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നായിരുന്നു ഫാസിലിന്റെ പ്രതികരണം.
കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയും സന്ദീപും എന്‍ഐഎ കസ്റ്റഡിയിലായതിനു തൊട്ടു പിന്നാലെയാണ് ഫാസിലിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ദുബായില്‍ നിന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തയ്യാറാക്കി വിട്ടത് ഫാസിലാണെന്ന് നേരത്തെ കസ്റ്റംസ് പിടിയിലായ സരിത് മൊഴി നല്‍കിയിരുന്നു.
ഇന്നലെ പേരും ചിത്രവും പുറത്തുവന്നതോടെ അത് താനല്ലെന്നായിരുന്നു ദുബായിൽ താമസിക്കുന്ന ഫൈസൽ ഫരീദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, സ്വർണം കടത്തിയ രേഖകളിൽ കാണുന്ന ഫോൺ നമ്പരും വിലാസവും ഇതേ വ്യക്തിയുടേത് തന്നെയാണെന്നത് സംശയമുന ഇയാളിലേയ്ക്ക് വീണ്ടും നീളുന്നു.
ഫൈസൽ ഫരീദ്, പി.ഒ.ബോക്സ് 31456, വില്ല നമ്പർ 5, അൽ റാഷിദിയ്യ, ദുബായ് എന്നതാണ് രേഖകളിലെ വിലാസം. തന്റെ വിലാസം ഇതിൽ വന്ന കാര്യത്തിൽ ഫൈസൽ ഫരീദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേസിൽ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസൽ ഫരീദിന്‍റെ ഇന്നലത്തെ പ്രതികരണം. യുഎഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല. ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസൽ ഫരീദ് പറഞ്ഞു.