ദുബായ്: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇയില്‍ നിന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തയ്യാറാക്കി അയച്ചത് ഫാസിലാണെന്ന് കേസില്‍ നേരത്തെ പിടിയിലായ സരിത് മൊഴി നല്‍കിയിരുന്നു. ഫാസില്‍ ഫരീദെന്ന പേര് വ്യാജമാണെന്ന നിഗമനത്തിലായിരുന്നു
അന്വേഷണ സംഘം. എന്നാല്‍ അതിനിടെ ഫാസിലിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിടുകയായിരുന്നു. ഫാസിലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളും ചാനല്‍ പുറത്തുവിടുന്നു.
എൻഐഎ റജിസ്റ്റർ ചെയ്ത് എഫ്ഐആറിൽ മൂന്നാം പ്രതി. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഫാസിൽ. ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നത്.