ലക്നൗ: ആദ്യ ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ നൽകിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. യു.പിയിലെ മുസാഫർനഗർ സ്വദേശി മുഹമ്മദ് ഫുർഖാനാണ് അറസ്റ്റിലായത്. ജൂലൈ 15 നാണ് മുഹമ്മദിന്റെ ആദ്യ ഭാര്യ മൊഹ്‌സിന വെടിയേറ്റ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മുഹമ്മദ് ഫുർഖാനെ കുടുക്കിയത്. തന്റെ രണ്ടാമത്തെ ഭാര്യയെ കൊല്ലുമെന്ന് ഭയന്നാണ് ഇയാൾ ആദ്യ ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ നൽകിയതെന്നാണ് റിപ്പോർട്ട്. ഫുർഖാൻ 2012 ലാണ് മൊഹ്‌സിനയെ വിവാഹം കഴിക്കുന്നത്.
എന്നാൽ ഫുർഖാന്റെ സഹോദരിയുമായി നടന്ന വഴക്കിനിടെ മൊഹ്സിന ഭർതൃ സഹോദരിയെ കൊലപ്പെടുത്തി ജയിലിലായി. ഇതിനിടയിലാണ് ഫുർഖാൻ രണ്ടാമതും മൊഹ്‌സിന എന്ന പേരുള്ള ഒരു യുവതിയെ തന്നെ വിവാഹം കഴിക്കുന്നത്.
എന്നാൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ആദ്യ ഭാര്യ ഫുർഖാൻ രണ്ടാമത് വിവാഹം കഴിച്ചതറിഞ്ഞ് ഫുർഖാനെ തേടി വരുകയും, ഭർത്താവുമായി വഴക്കിടുകയും ചെയ്തു. സ്വത്തും ആവശ്യപ്പെട്ടു. ഇതിനോടകം ഒരാളെ കൊലപ്പെടുത്തിയ ആദ്യ ഭാര്യ തന്റെ രണ്ടാമത്തെ ഭാര്യയേയും കൊല്ലാൻ മടിക്കില്ലെന്ന് തോന്നിയതോടെയാണ് ഫുർഖാൻ കൊട്ടേഷൻ സംഘത്തെ സമീപിച്ചത്. വാടക കൊലയാളികൾക്ക് മൂന്ന് ലക്ഷം രൂപയാണ് ഫുർഖാൻ നൽകിയത്.