ലഹോർ : ജോലി ഉപേക്ഷിക്കാത്തതിന്റെ പേരിൽ പാക്ക് മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവച്ചു കൊന്നു. ഒരു ഉറുദു ദിനപത്രത്തിൽ ക്രൈം റിപ്പോർട്ടറായ ഉറുജ് ഇക്ബാലാണ് (27) കൊല്ലപ്പെട്ടത്. മറ്റൊരു ഉറുദു ദിനപത്രത്തിൽ എഴുത്തുകാരനാണ് ഭർത്താവ് ദിലാവർ അലി.
തിങ്കളാഴ്ച മധ്യ ലഹോറിലെ ക്വില ഗുജ്ജർ സിങ്ങിലുള്ള ഓഫീസിലേക്ക് പോകുകയായിരുന്ന ഉറുജിന്റെ തലയ്ക്കുനേരെ അലി വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഉറുജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉറുജിന്റെ സഹോദരൻ യാസിർ ഇക്ബാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദോസ്ത് മുഹമ്മദ് പറഞ്ഞു.
ഏഴുമാസം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. താമസിയാതെ ജോലി ഉപേക്ഷിക്കണമെന്നുള്ള അലിയുടെ ആവശ്യത്തെ തുടർന്ന് ബന്ധം വഷളായി. ഈ വിഷയത്തിൽ അലി ഉറൂജിനെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും അടുത്തിടെ അലിക്കെതിരെ പരാതി നൽകിയിരുന്നെന്നും യാസിർ പറഞ്ഞു. എന്നാൽ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല– അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർത്താവുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് ഉറുജ് താമസിച്ചിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.