ന്യൂഡൽഹി: കോവിഡ് ബാധിതരിൽ ഏറ്റവും പ്രകടമായ ലക്ഷണം പനിയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. അതും 27% രോഗികളിൽ മാത്രമാണു കാണപ്പെട്ടത്. പനി കഴിഞ്ഞാൽ കൂടുതൽ കാണപ്പെട്ട രോഗലക്ഷണം ചുമയാണ്–21%. തൊണ്ട വേദന– 10%, ശ്വാസംമുട്ടൽ– 8% , തളർച്ച– 7%, ജലദോഷം– 3% എന്നിങ്ങനെയാണു മറ്റു ലക്ഷണങ്ങൾ പ്രകടമായത്.
ഏപ്രിൽ 21നു രാജ്യത്തെ 61% കോവിഡ് രോഗികൾ രോഗലക്ഷണമില്ലാത്തവരാണെന്ന് ഐസിഎംആർ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബ്, കർണാടക, യുപി, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്നവർ ഏറെയുണ്ട്. ഇതു പരിഗണിച്ച് അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വ്യാപക പരിശോധനയ്ക്കു തയാറെടുക്കുകയാണ്.
തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, ചുഴലി, പക്ഷാഘാതം, ബലക്ഷയം, പേശീവേദന തുടങ്ങി പുതുതായി കോവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയ അരുചി, ഗന്ധമില്ലായ്മ തുടങ്ങിയവയും പനിയോ ചുമയോ കാട്ടും മുൻപ് പ്രകടമാകാമെന്ന് യുഎസിലെ നോർത്ത്‌വെസ്റ്റേൺ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.