Advertisment

തിരുവനന്തപുരത്ത് 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. വിളക്ക് കൈമാറാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ നായിക അനശ്വര രാജനുംസന്നിഹിതയായിരുന്നു.

Advertisment

publive-image

സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ജൂറി ചെയര്‍മാന്‍ സംവിധായകരായ കമല്‍, ഷാജി എന്‍. കരുണ്‍, മുഖ്യാതിഥിയായെത്തിയ നടി ശാരദ, വി.കെ. പ്രശാന്ത് എംഎല്‍എ, മേയര്‍ കെ. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ എഡിറ്റര്‍ ബീനാ പോള്‍, റാണി ജോര്‍ജ്, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.

14 സ്‌ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഒമ്പതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശിപ്പിക്കുന്ന 186 ചിത്രങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ഫെസ്റ്റിവല്‍ ബുക്കും ബുള്ളറ്റിനുംപ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകമായ ചലച്ചിത്ര സമീക്ഷ നടി ശാരദ ഖൈറി ബെഷാറയ്ക്കു നല്‍കി പ്രകാശനം ചെയ്തു. നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ആര്‍.കെ. കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറി ചെയര്‍മാന്‍.

film festival
Advertisment