കൊച്ചി: പ്രതിഫലം കുറയ്ക്കാതെ മുൻനിര താരങ്ങളായ ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവരുടെ ചിത്രങ്ങൾക്ക് അംഗീകാരം നൽകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഫലം കൂട്ടിചോദിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് അസേസിയേഷൻ തീരുമാനിച്ചിരുന്നു. ആ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെയുള്ള നടപടിയെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾ കൂടുതൽ പ്രതിഫലം ചോദിക്കുന്ന സാഹചര്യത്തിൽ ഇരുവരുടേയും രണ്ട് ചിത്രങ്ങൾക്ക് അനുമതി നൽകേണ്ടെന്നാണ് തീരുമാനം.
മെഗാ സ്റ്റാർ മോഹൻലാൽ പോലും ദൃശ്യം രണ്ടിൽ പകുതി പ്രതിഫലം വാങ്ങുന്നുള്ളു എന്നാണ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന തീരുമാനം. ഇനിമുതൽ കരാർ പരിശോധിച്ചതിന് ശേഷം മാത്രമേ സിനിമകൾക്ക് അംഗീകാരം നൽകൂ എന്ന് വ്യക്തമാക്കിയ അസോസിയേഷൻ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി അറിയിച്ചു. നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ തുറന്നാൽ തന്നെ ഉടനെയൊന്നും റിലീസുകളുണ്ടാകില്ലെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി പ്രവർത്തനരഹിതമായ സിനിമാ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഷൂട്ടിംഗ് പോലും പ്രതിസന്ധിയിലായിരിക്കുന്നതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്് പ്രൊഡ്യൂസേഴസ് അസോസിയേഷൻ മുൻപ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് താരങ്ങളും വിഷയത്തിൽ സഹകരിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച് താര സംഘടനയായ അമ്മയും ഫെഫ്കയും രംഗത്തുവന്നിരുന്നു.