ആലപ്പുഴ: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പത്ത് പൈസയുടെ സഹായം ചെയ്യാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി ജി സുധാകരന്‍. സാലറി ചലഞ്ച് അടക്കമുള്ള കര്‍ശന നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോള്‍ സാമ്പത്തികമായി ഏറെ ഉയരെ നില്‍ക്കുന്ന ഇവര്‍ ഒരു സംഭാവനയും നല്‍കുന്നില്ല.
നിക്ഷിപ്ത താത്പര്യങ്ങളുമായി ചില മത സാമൂദായിക സംഘടനകള്‍ സൂമഹ അടുക്കള നടത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാർ ഉദ്യോഗസ്ഥരുള്‍പ്പടെ മുണ്ട് മുറുക്കിയുടുത്ത് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമ്പോഴും കോടികളുടെ വരുമാനമുള്ള താരങ്ങള്‍ സംഭാവനകള്‍ നല്‍കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഏറെ ആരാധിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്. സിനിമാ താരങ്ങളില്‍ നിന്നു പത്ത് പൈസയുടെ സഹായം ഇതുവരെ ലഭിച്ചിട്ടില്ല.
ചില ജാതി മത സംഘടനകള്‍ ഗൂഡ ലക്ഷ്യത്തോടെ ഭക്ഷണം വിളമ്പുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലങ്ങളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ട്. കളക്ടറെ അറിയിച്ച് അനുമതി നേടി മതി സംഘടനകളുടെ ഭക്ഷണ വിതരണം.
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് വന്ന സാഹചര്യത്തിലാണ് സാലറി ചലഞ്ചിന് മന്ത്രി സഭാ തീരുമാനം എടുത്തതെന്നും മന്ത്രി വിശദീകരിച്ചു.