കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരുന്ന് വാങ്ങാൻ പോയ ബാലസുബ്രഹ്മണ്യം ലോറിയിടിച്ച് മരിച്ചത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഇദ്ദേഹത്തിന്റെ സഹോദരൻ മരണത്തിൽ സംശയം ഉന്നയിച്ച് പരാതി നൽകിയിരുന്നു. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്.
11 വർഷം മുമ്പ് വിവാഹിതരായ ബാലസുബ്രഹ്മണ്യം-രേണുക ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. നേരത്തെ നാട്ടിൽ ബുക്ക് സ്റ്റാൾ നടത്തിയിരുന്ന ബാലസുബ്രഹ്മണ്യം രണ്ട് വർഷം മുമ്പ് തിരുപ്പതിയിൽ ട്രാവൽ ഏജൻസി ആരംഭിച്ചിരുന്നു. ഇതോടെ ഭാര്യയെയും കുട്ടികളെയും നാട്ടിലാക്കി അദ്ദേഹം തിരുപ്പതിയിലേക്ക് താമസം മാറ്റി. ഈ കാലയളവിലാണ് രേണുക പ്രാദേശിക രാഷ്ട്രീയ നേതാവായ നാഗിറെഡ്ഡിയുമായി അടുപ്പത്തിലായത്. പിന്നീട് രാഷ്ട്രീയപാർട്ടിയിൽ ചേർന്ന രേണുക ഇയാളോടൊപ്പം സജീവ പ്രവർത്തകയായിരുന്നു. പക്ഷേ, അടുത്തിടെ തിരുപ്പതിയിലെ ട്രാവൽ ഏജൻസി ഉപേക്ഷിച്ച് ബാലസുബ്രഹ്മണ്യം നാട്ടിലെത്തിയതോടെ ഇവരുടെ രഹസ്യബന്ധം പ്രതിസന്ധിയിലായി.
ഭർത്താവ് നാട്ടിലെത്തിയതോടെ കാമുകനെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു. ഇടയ്ക്കിടെ പാർട്ടി പ്രവർത്തനത്തിനെന്ന പേരിലാണ് രേണുക കാമുകനെ കാണാൻ പോയിരുന്നത്. ഇക്കാര്യം ഭർത്താവ് അറിയുകയും ബന്ധത്തിൽനിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, ഭർത്താവ് പറഞ്ഞിട്ടും രേണുക നാഗിറെഡ്ഡിയുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറിയില്ല.
തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയതോടെയാണ് ഭർത്താവിനെ ഇല്ലാതാക്കാൻ രേണുകയും നാഗിറെഡ്ഡിയും തീരുമാനിച്ചത്. അവസരം കിട്ടുമ്പോൾ ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ശനിയാഴ്ച ലോക്ക്ഡൗണിനിടെ ബാലസുബ്രഹ്മണ്യം മരുന്ന് വാങ്ങാനായി പുറത്തുപോയിരുന്നു. ഇക്കാര്യം രേണുക അപ്പോൾ തന്നെ നാഗിറെഡ്ഡിയെ വിളിച്ചുപറഞ്ഞു. തുടർന്ന് നാഗിറെഡ്ഡിയാണ് ബാലസുബ്രഹ്മണ്യത്തിന്റെ ബൈക്കിൽ ലോറിയിടിപ്പിച്ച് കൃത്യം നടത്തിയത്.
രേണുകയുടെയും നാഗിറെഡ്ഡിയുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതോടെ ഇവർ തമ്മിലുള്ള ബന്ധം പോലീസിന് മനസിലായിരുന്നു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കൃത്യം നടത്താൻ ഉപയോഗിച്ച ലോറിയും പോലീസ് പിടിച്ചെടുത്തു.ല്ല